കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽച്ചെന്നെന്ന് സ്ഥിരീകരിച്ചു. റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ ഫോറൻസിക് സർജൻ ഡോ. കെ. പ്രസന്നൻ കോടതിയിൽ മൊഴി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും രാസ,പരിശോധന റിപ്പോർട്ടിലുപം മരണകാരണം സയനൈഡ് ഉള്ളിൽച്ചെന്നാണെന്നും മൊഴിയിലുണ്ട്.
റോയ് തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളി ജോസഫ് മൊഴി നൽകിയിരുന്നത്. റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജൻ ആർ. സോനു മരിച്ച സാഹചര്യത്തിലാണ് അന്ന് ഫോറൻസിക് മേധാവിയായിരുന്ന ഡോ. പ്രസന്നനെ വിസ്തരിച്ചത്. കേസിലെ 123ാമത്തെ സാക്ഷിയാണ് ഡോ. പ്രസന്നൻ.
കൂടത്തായിയിൽ 2002 മുതൽ 2016 വരെ ഒരേ കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബസ്വത്ത് സ്വന്തമാക്കാൻ കുടുംബാംഗങ്ങളെ സയനൈഡ് നൽകി കൊലപ്പെടുത്തി എന്നാണ് കേസ്. 2011ലാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരൻ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ ജോളി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |