കോഴിക്കോട്: യമൻ ജയിലിലുള്ള മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് സൂചന. താത്കാലികമായി നീട്ടിവെച്ച വധശിക്ഷ റദ്ദാക്കാൻ സനയിൽ നടന്ന ഉന്നത തലയോഗം തീരുമാനിച്ചെന്നാണ് വിവരം. മദ്ധ്യസ്ഥ ചർച്ചകളിൽ നിർണായക തീരുമാനമുണ്ടായെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസും അറിയിച്ചു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീൾ തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമേ, നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കുമിത്. അതേസമയം വധശിക്ഷയ്‌ക്ക് പുതിയ തീയതി തീരുമാനിക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
ജൂലായ് 16ന് നിശ്ചയിച്ച നിമിഷപ്രിയയുടെ വധശിക്ഷ കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് നീട്ടിവെച്ചിരുന്നു. രണ്ടാംഘട്ട ചർച്ചകൾക്ക് കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികൾകൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |