ന്യൂഡൽഹി: ഭീകരാക്രമണ സാദ്ധ്യത മുന്നിൽ കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി. 2025 സെപ്‌തംബർ 22നും ഒക്‌ടോബർ രണ്ടിനും ഇടയിൽ ഭീകരവാദികളിൽ നിന്നോ സാമൂഹ്യ വിരുദ്ധരായ ആളുകളിൽ നിന്നോ ആക്രമണം ഉണ്ടാകാൻ ഇടയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങൾ, എയർസ്‌ട്രിപ്പുകൾ, ഹെലിപ്പാഡുകൾ, ഫ്ലൈയിംഗ് സ്‌കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാൻ നിർദേശമുണ്ട്. ഓഗസ്റ്റ് നാലിനാണ് ഇത് സംബന്ധിച്ച അറിയിപ്പ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) പുറത്തിറക്കിയത്. പാകിസ്ഥാനിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിഎസിന്റെ നിർദേശമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഇതിന് പുറമേ, പ്രാദേശിക പൊലീസ്, സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്റലിജൻസ് ബ്യൂറോ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി അടുത്ത ബന്ധം പുലർത്തണമെന്നും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരോട് ബിസിഎഎസ് നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സുപ്രധാന വിവരങ്ങളോ ജാഗ്രതാ നിർദേശങ്ങളോ ലഭിച്ചാൽ അത് ബന്ധപ്പെട്ട എല്ലാവരുമായി ഉടനടി പങ്കുവയ്‌ക്കണമെന്നും നിർദേശത്തിൽ പറയുന്നു.
മറ്റ് നടപടികളുടെ കൂട്ടത്തിൽ, എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദർശകരുടെയും തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കണമെന്നും എല്ലാ സിസിടിവി സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്നും അവ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സുരക്ഷാ ഏജൻസി നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |