ന്യൂഡൽഹി : പുനഃസംഘടനയിൽ ശശി തരൂർ എം.പിയുടെ അഭിപ്രായവും കേട്ട് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. മറ്റ് കോൺഗ്രസ് എം.പിമാരുമായി ഡൽഹിയിലെ കേരള ഹൗസിൽ ചർച്ച നടത്തിയപ്പോൾ തരൂരിനെ വസതിയിൽ പോയി കാണുകയായിരുന്നു. പുനസംഘടനയ്‌ക്ക് തരൂർ പിന്തുണ അറിയിച്ചെന്ന് സണ്ണി ജോസഫ് പ്രതികരിക്കുകയും ചെയ്‌തു. കോൺഗ്രസ് ദേശീയ നേതൃത്വം തരൂരിനോട് അകൽച്ച കാണിക്കുന്നതിനിടെയാണ് കെ.പി.സി.സി അദ്ധ്യക്ഷന്റെ നീക്കം. കെ.പി.സി.സിയുടെ പുതിയ ഭാരവാഹികളെയും ഡി.സി.സി അദ്ധ്യക്ഷന്മാരെയും സമവായത്തിലൂടെ തീരുമാനിക്കാനാണ് ഡൽഹിയിൽ ചർച്ചകൾ പുരോഗമിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും വർക്കിംഗ് പ്രസിഡന്റുമാരും ക്യാംപ് ചെയ്‌താണ് പട്ടികയ്‌ക്ക് രൂപം നൽകുന്നത്.
സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിൽ കാര്യമായ അഭിപ്രായ ഭിന്നതയില്ലെന്നാണ് സൂചന. അതേസമയം, പാലക്കാട്, പത്തനംതിട്ട കാസർകോട് ജില്ലാ അദ്ധ്യക്ഷന്മാരുടെ കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,ഇടുക്കി, വയനാട് ജില്ലകളിൽ അദ്ധ്യക്ഷമാറ്റമുണ്ടായേക്കും. ദലിത് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ഇടുക്കിയിൽ ഈഴവ പ്രാതിനിധ്യം ഉറപ്പിച്ചേക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം അന്തിമ പട്ടിക ഹൈക്കമാൻഡിന്റെ അംഗീകാരത്തിന് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |