ന്യൂഡൽഹി: ഫ്രാൻസിൽ നിന്നുള്ള ആദ്യത്തെ മൾട്ടിറോൾ കോംബാറ്റ് വിമാനമായ റഫാലിന്റെ കരുത്ത് ഇനി ഇന്ത്യൻ വ്യോമസേനയ്‌ക്ക് സ്വന്തം. ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് ആദ്യ റഫാൽ വിമാനം ഏറ്റുവാങ്ങിയതായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിച്ചു. വ്യോമസേന ഡെപ്യൂട്ടി എയർ ചീഫ് മാർഷൽ വി. ആർ. ചൗധരി ഒരു മണിക്കൂറോളം റഫാലിൽ പറക്കുകയും ചെയ്തു. ദസറ ദിനമായ ഒക്‌ടോബർ എട്ടിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനയ്‌ക്ക് റഫാൽ ഔദ്യോഗികമായി കൈമാറും.
റഫാലിന്റെ വരവോടു കൂടി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ ശക്തിയായി ഇന്ത്യ മാറി കഴിഞ്ഞു. ഇന്ത്യൻ പ്രതിരോധ മേഖലയിലെ കുതിപ്പ് അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് പാക്, ചൈന റിപ്പോർട്ടുകൾ വരെ വന്നു കഴിഞ്ഞു. പാകിസ്ഥാൻ നേരിടുന്നതു പോലെ ചൈനയ്ക്കും ഇന്ത്യയിൽ നിന്നു ഭീഷണിയുണ്ട്. ഇന്ത്യ വാങ്ങുന്ന ആയുധങ്ങളും പോർവിമാനങ്ങളും തങ്ങൾക്ക് വൻ ഭീഷണി തന്നെയാണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2016 സെപ്‌തംബറിലാണ് ഫ്രഞ്ച് നിർമാതാക്കളിൽ നിന്ന് ഫ്‌ളൈ എവേ അവസ്ഥയിൽ 36 റാഫാൽ ജെറ്റുകൾ വാങ്ങുന്നതിന് ഫ്രാൻസും ഡസ്സോൾട്ട് ഏവിയേഷനുമായി ഇന്ത്യ കരാർ ഒപ്പു വച്ചത്. ഏകദേശം 59,000 കോടി രൂപയുടെതായിരുന്നു കരാർ. വിമാനം പറത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട വ്യോമസേന പൈലറ്റുമാർക്ക് ഇതിനോടകം ഫ്രാൻസിൽ പരിശീലനം നൽകി കഴിഞ്ഞു. നിലവിൽ പാകിസ്ഥാനുമായി യുദ്ധസാഹചര്യം നിലനിൽക്കെ, റഫാൽ അതിർത്തിയിൽ തന്നെ വിന്യസിക്കുമെന്നാണ് അറിവ്.
പുലിയല്ല പുപ്പുലിയാണ് റഫാൽ
രണ്ടു പൈലറ്റുമാരുള്ളതും ഒരു പൈലറ്റുള്ളതുമായ റഫാൽ വിമാനങ്ങൾക്കാണ് ഇന്ത്യ വാങ്ങുന്നത്. ഏകദേശം 670 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില. എൺപതുകളിൽ വികസനം ആരംഭിച്ച റഫാൽ 2001 ലാണ് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി മാറുന്നത്. നിലവിൽ ഫ്രഞ്ച് വ്യോമ, നാവിക സേനകൾ, ഈജിപ്ത് വായുസേന, ഖത്തർ വായുസേന എന്നിവരാണ് റഫാൽ ഉപയോഗിക്കുന്നത്. 15.27 മീറ്ററാണ് വിമാനത്തിന്റെ നീളം. മണിക്കൂറിൽ 1912 കിലോമീറ്ററാണ് വേഗം. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫസ് എന്നിങ്ങനെ ത്രിതല ശേഷിയുള്ളതാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |