
അന്തിമ പട്ടിക ഫെബ്രു. 7ന് തദ്ദേശ തിരഞ്ഞെടുപ്പിന് തടസമില്ല പ്രവാസികൾക്ക് ഓൺലൈൻ അപേക്ഷ
ന്യൂഡൽഹി: കേരളത്തിൽ അടുത്തവർഷം നടത്തുന്ന നിയമസഭ തിരഞ്ഞെടുപ്പ് പുതുക്കിയ വോട്ടർപട്ടിക പ്രകാരമായിരിക്കും.
നിലവിലെ വോട്ടർപട്ടിക ഇന്നലെ അർദ്ധരാത്രി 12ന് അസാധുവായി. ഇന്നു മുതൽ ബൂത്ത് ലെവൽ ഓഫീസർമാരുടെയും രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാരുടെയും പരിശീലനം തുടങ്ങും.നാട്ടിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കുന്ന പ്രവാസികൾക്ക് ഓൺലൈനായി ഫോം പൂരിപ്പിച്ചു നൽകാം.
അന്തിമ വോട്ടർപട്ടിക 2026 ഫെബ്രുവരി 7ന് പ്രസിദ്ധീകരിക്കും. ആധാർ അടക്കം പന്ത്രണ്ടു രേഖകൾ വോട്ടർ പട്ടികയിൽ പേരുചേർക്കാൻ തെളിവായി സ്വീകരിക്കും.
രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്.ഐ.ആർ) രണ്ടാംഘട്ടത്തിൽ കേരളം അടക്കം ഒൻപത് സംസ്ഥാനങ്ങളെയും മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങളെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുകയായിരുന്നു.
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ എസ്.ഐ.ആർ നീട്ടിവയ്‌ക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുകയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ നൽകുകയും ചെയ്തിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, ഭരണഘടന പ്രകാരമുള്ള ഉത്തരവാദിത്തമാണ് താൻ നിർവഹിക്കുന്നതെന്ന് ഗ്യാനേഷ് കുമാർ മറുപടി നൽകി.
തദ്ദേശ തിഞ്ഞെടുപ്പ് നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കേരളത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചതായും കമ്മിഷണർ വിശദീകരിച്ചു. എസ്.ഐ.ആറും തദ്ദേശ വോട്ടെടുപ്പും ഒന്നിച്ചു വരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുമെന്ന് കേരളം അറിയിച്ചിരുന്നു. 21 വർഷം മുൻപ് 2002-04 കാലയളവിലാണ് ഇതിനു മുമ്പ് എസ്.ഐ.ആർ നടത്തിയത്.
നവം. 4 മുതൽ
ഭവന സന്ദർശനം
ഇന്നു മുതൽ നവംബർ 3 വരെ: പരിശീലനം
നവം.4- ഡിസം.4: ഉദ്യോഗസ്ഥരുടെ ഭവന സന്ദർശനം
ഡിസം.9: കരടുപട്ടിക
ഡിസം. 9- ജനു.8: പരാതി സ്വീകരിക്കൽ
ഡിസം.9- ജനു.31: ഹിയറംഗ്, വെരിഫിക്കേഷൻ
ഫെബ്രു.7: അന്തിമ വോട്ടർപട്ടിക
പട്ടികയിൽ പേരില്ലാതായൽ?
അവസാനമായി 2002-04 കാലഘട്ടത്തിലാണ് എസ്.ഐ.ആർ നടന്നത്. ആ സമയത്തെ വോട്ടർ പട്ടികയിലാണ് പുതുക്കൽ നടപടികൾ. അതിൽ പേരില്ലാതായാൽ 2002, 2003, 2004 കാലത്തെ വോട്ടർപട്ടിക പ്രകാരം എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു കൊടുത്താൽ മതിയാകും. പട്ടികയിലുള്ള മാതാപിതാക്കളുടെ പേര് ചൂണ്ടിക്കാട്ടി ബന്ധം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ നൽകണം. പഴയ പട്ടികയിൽ പേരുണ്ടോയെന്ന് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം
2.78 കോടി:
നിലവിലെ
വോട്ടർമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |