കൊച്ചി: ഉത്തർപ്രദേശിലെ ബച്ച്‌വാൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ചരക്ക് ട്രെയിനിന്റെ വാഗണിന് മുകളിൽ സിമന്റ് ചാക്ക് കുടുങ്ങിക്കിടന്നത് 2000 കിലോമീറ്റർ. എറണാകുളം നോർത്ത് സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് സിമന്റ്ചാക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതും താഴെയിറക്കിയതും. സുരക്ഷാവീഴ്ചയിൽ റെയിൽവേയും ആർ.പി.എഫും അന്വേഷണം തുടങ്ങി.
തിരുപ്പൂരിൽ ചരക്കിറക്കി ജൂലായ് ആറിനാണ് എറണാകുളം മാർഷലിംഗ് യാർഡിലേക്ക് ചരക്ക് ട്രെയിൻ എത്തിയത്. 42 വാഗണുള്ള ട്രെയിനിന്റെ അഞ്ചാമത്തെ വാഗണിന് മുകളിലായിരുന്നു സിമന്റ് ചാക്ക്.
എറണാകുളം നോർത്ത് സ്റ്റേഷനിലെ റൂട്ട് റിലേ ക്യാബിന് (ആർ.ആർ ക്യാബിൻ) സമീപം സിഗ്നലിനായ് ട്രെയിൻ നിറുത്തിയിട്ടപ്പോൾ കാബിനിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററാണ് വാഗണിന് മുകളിൽ സിമന്റ് ചാക്ക് കണ്ടത്. തിരുവനന്തപുരം റെയിൽവേ കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശപ്രകാരം തൊഴിലാളികളെത്തി ചാക്ക് ഇറക്കിയ ശേഷം മാർഷലിംഗ് യാർഡിലേക്ക് അറ്റകുറ്റപ്പണിക്കായി യാത്ര തുടർന്നു.
തിരുപ്പൂരിൽ സിമന്റ് ചാക്കുകൾ ഇറക്കിയിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇക്കാര്യം അന്വേഷിക്കാൻ ആർ.പി.എഫ് സംഘം ഇന്ന് യാത്രതിരിക്കും. വാഗണിന് മുകളിൽ ചാക്ക് കിടന്നത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് അധികൃതർ പറഞ്ഞു. ഇലക്ട്രിക് ലൈനിൽ തട്ടാനും യാത്രയ്‌ക്കിടെ സമീപത്തെ ട്രാക്കിലേക്ക് വീണ് അപകടമുണ്ടാകാനും സാദ്ധ്യതയേറെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |