തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ക്രമസമാധാന ചുമതലയിൽ നിന്ന് തെറിപ്പിക്കാനുള്ള ഉന്നത പൊലീസുദ്യോഗസ്ഥരുടെയും പൊലീസ് സംഘടനാ നേതാക്കളുടെയും പി.വി.അൻവറിന്റെയുമടക്കം ഗൂഢാലോചനയാണെന്ന് വിജിലൻസിന് എ.ഡി.ജി.പി എം.ആർ.അജിത്കുമാർ നൽകിയ മൊഴിയുടെ പകർപ്പ് പുറത്തായി. അൻവറിന്റെ നിയമവിരുദ്ധമായ കാര്യങ്ങൾ അംഗീകരിക്കാത്തതിലെ വൈരാഗ്യമായിരുന്നു കാരണം. വ്യാജആരോപണം ഉന്നയിച്ച് സർക്കാരിന് അനഭിമതനാക്കി. തന്നെ തെറിപ്പിക്കാൻ അൻവർ ദേശദ്രോഹ പ്രവർത്തനം നടത്തുന്ന വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പൊലീസിൽ തന്നോട് വിരോധമുള്ള ഉദ്യോഗസ്ഥരുടെയും സംഘടനാ നേതാക്കളുടെയും ഒത്താശയോടെ വ്യാജആരോപണങ്ങളുന്നയിച്ചു. ഡി.ജി.പി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം തടയാനും ഭാവിയിൽ സുപ്രധാന തസ്തികകളിൽ നിയമനം കിട്ടാതിരിക്കാനും കൂടിയായിരിന്നു ഇത്.
അൻവറിനെ നേരിട്ടുകണ്ട് അദ്ദേഹത്തിന്റെ സംശയങ്ങൾ ദുരീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. അൻവറിന്റെ സുഹൃത്തായ തിരുവനന്തപുരം പട്ടത്തെ നജീബിന്റെ വസതിയിൽ കൂടിക്കണ്ടെന്നും മൊഴിയിലുണ്ട്. തന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും സമൂഹത്തിനു മുന്നിൽ തേജോവധം ചെയ്യാൻ മാദ്ധ്യമങ്ങളിലൂടെ നിരന്തരം ആക്രമിച്ചു. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനുള്ള കുതന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.
ഭാരതീയ ന്യായസംഹിത പ്രാബല്യത്തിലായ ശേഷം മലപ്പുറത്തെ സ്വർണക്കടത്തുകാർക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി കേസെടുത്തു. ഇതിനെതിരെ പി.വി.അൻവർ മുഖ്യമന്ത്രിയുടെ ഓഫീസ് വഴി പൊലീസിൽ സമ്മർദ്ദം ചെലുത്തി. മുഖ്യമന്ത്രിയുടെ ഓഫീസും മുതിർന്ന പൊലീസുദ്യോഗസ്ഥരും വഴങ്ങിയില്ല. ചില ഉന്നത ഉദ്യോഗസ്ഥരെയും കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) ഭാരവാഹികളെയും ഉപയോഗിച്ച് ആരോപണമുന്നയിച്ച് സർക്കാരിൽ സമ്മർദ്ദം ചെലുത്തി പുറത്താക്കാൻ ശ്രമിച്ചു. വ്യാജ ആരോപണങ്ങളും രേഖകളും അൻവറിന് നൽകിയത് പൊലീസ് വകുപ്പിനുള്ളിൽ നിന്നാണെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണമെന്നും അജിത് കുമാർ മൊഴി നൽകി.
ഫ്ലാറ്റ് വാങ്ങിയതിനെക്കഉറിച്ചും വീട് നിർമ്മാണത്തെക്കുറിച്ചും ,ബന്ധുക്കൾക്ക് ദുബായിൽ ബിസിനസ് ഉണ്ടെന്നതിനെക്കുറിച്ചും ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മൊഴി നൽകിയിട്ടുണ്ട്.
അന്വേഷണ വലയിൽ
വീണ്ടും അജിത്
എം.എച്ച്. വിഷ്ണു
□സർക്കാർ നിലപാട് നിർണായകം
തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസിൽ എഡിജിപി എം.ആർ അജിത്കുമാറിനെതിരേ പുനരന്വേഷണം വന്നേക്കും. പരാതിക്കാരന്റെ മൊഴി പോലുമെടുക്കാതെ അജിത്തിന്റെ മൊഴി മാത്രം വിശ്വസിച്ച് രേഖകളോ തെളിവുകളോ ശേഖരിക്കാതെയാണ് ക്ലീൻചിറ്റ് നൽകിയതെന്ന് വിജിലൻസ് കോടതി കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിന് കോടതിക്ക് ഉത്തരവിടാം. പക്ഷേ, ഇതിന് സർക്കാരിന്റെ അനുമതി വേണ്ടി വരും.
കേസെടുക്കാൻ തക്കവിധമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ കോടതി കണ്ടെയിട്ടുണ്ടെന്ന് ക്ലീൻചിറ്റ് തള്ളിയ ഉത്തരവിലുണ്ട്. 30ന് കോടതി നേരിട്ട് പരാതിക്കാരനായ നെയ്യാറ്റിൻകര നാഗരാജിൽ നിന്ന് മൊഴിയെടുത്ത ശേഷമായിരിക്കും തീരുമാനം. പുനരന്വേഷണം വിജിലൻസ് മേധാവി ഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |