കിളിമാനൂർ: മാനത്ത് കാർമേഘം ഇരുളുമ്പോൾ പച്ചക്കറി കൃഷി ചെയ്തവരുടെ നെഞ്ചിടി കൂടുകയാണ്. ഓണത്തിനായി കരുതിയ പച്ചക്കറികളിൽ ഭൂരിഭാഗവും കാലവർഷം കവർന്നതോടെ ഇക്കുറിയും മറുനാടൻ പച്ചക്കറികളെ ആശ്രയിക്കേണ്ടിവരും.
തോരാത്ത മഴയിൽ ഏറ്റവും കൂടുതൽ നശിച്ചത് ഓണ വിപണി ലക്ഷ്യമാക്കി നട്ടുവളർത്തിയ ഏത്തവാഴയും പച്ചക്കറികളുമാണ്. ഈ സാഹചര്യത്തിൽ കൃഷിവകുപ്പിന്റെ ചന്തകളിൽപ്പോലും മറ്റ് ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമടക്കമുള്ള പച്ചക്കറി എത്തിക്കാനാണ് നീക്കം.
പടിഞ്ഞാറൻ മേഖയിൽ ആഴ്ചകളോളം വാഴത്തോട്ടങ്ങളിൽ വെള്ളം കെട്ടിക്കിടന്നതും വീശിയടിച്ച കാറ്റും വ്യാപകനാശം വിതച്ചു. ബ്ലോക്ക് തലത്തിലും, പഞ്ചായത്തുതലത്തിലുമൊക്കെ തരിശിടങ്ങളിൽ ഉൾപ്പെടെ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടെ ഹെക്ടർ കണക്കിന് സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത്.
ഓണം പ്രമാണിച്ച് കൃഷിവകുപ്പ് നേരിട്ടും ഹോർട്ടികോർപ്പും സഹകരണവകുപ്പും ഫ്രൂട്ട്സ് ആൻഡ് പ്രമോഷൻ കൗൺസിലുമടക്കം ചന്തകൾ നടത്തും. പരമാവധി നാടൻ കർഷകരിൽ നിന്ന് ശേഖരിച്ച ശേഷം ബാക്കി പുറത്തുനിന്ന് എത്തിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം.
ഓണത്തിന് ഒരു മുറം പച്ചക്കറി ഉൾപ്പെടെയുള്ള ക്യാമ്പെയിനുകളുടെ ഭാഗമായി കൃഷി ആരംഭിച്ചിരുന്നു. കൃഷിക്കാരുടെ എണ്ണം കൂടിയപ്പോഴും കാലവർഷം ഇക്കുറി വില്ലനായി.
തുടർച്ചായി മഴ പെയ്യുന്നതാണ് തിരിച്ചടി.
കണക്കെടുപ്പ് നടക്കുന്നു
വിപണി വിലയേക്കാൾ 10 ശതമാനം അധികം വില നൽകി കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച് 30 ശതമാനം വിലക്കുറവിൽ ഓണച്ചന്ത വഴി വിൽക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എത്ര ടൺ പച്ചക്കറി വേണമെന്നുള്ള കണക്കെടുപ്പ് നടക്കുന്നതേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |