പഴയങ്ങാടി: തോണി അപകടങ്ങളും മത്സ്യതൊഴിലാളികൾ അപകടത്തിൽപെടുന്നതും പതിവായ ചൂട്ടാട് -പാലക്കോട് അഴിമുഖത്ത് ഡ്രഡ്ജിംഗ് തുടങ്ങി. തോണി മണൽതിട്ടയിൽ ഇടിച്ചുമറിഞ്ഞ് അസാം സ്വദേശി മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് എം.വിജിൻ ഇടപെട്ട് കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ദുരന്തനിവാരണ നിയമപ്രകാസം മണൽതിട്ട നീക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് ശേഷം രാമന്തളിയിൽ എം.എൽ.എമാർ വിളിച്ചുചേർത്ത യോഗത്തിൽ നീക്കുന്ന മണൽ നിക്ഷേപിക്കുന്നതിന് സ്ഥലം കണ്ടെത്തുകയും ചെയ്തതോടെ പൊതുമേഖല സ്ഥാപനമായ കെംഡൽ മണൽനീക്കി തുടങ്ങിയത്.
അഴിമുഖത്ത് കാലവർഷം രൂക്ഷമായതോടെ മണൽ നിറഞ്ഞ് അപകടമുണ്ടാകുന്നത് പതിവായിരുന്നു. മണൽ തിട്ട രൂപപ്പെടുന്നതിന്റെ ഭാഗമായി അപകടങ്ങൾ വർദ്ധിക്കുന്നത് ഒഴിവാക്കുന്നതിന് മണൽ നീക്കം ചെയ്യണമെന്ന് മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂലായ് 17ന് എം.എൽ.എയുടെ നിർദേശ പ്രകാരം കളക്ട്രേറ്റിൽ യോഗം ചേരുകയായിരുന്നു. മണൽ നിക്ഷേപിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് തീരുമാനിക്കുന്നതിന് ആഗസ്റ്റ് രണ്ടിന് എം.എൽ.എമാരായ എം.വിജിൻ ടി.ഐ.മധുസുദനൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും രാമന്തളി പഞ്ചായത്തിൽ യോഗം ചേർന്ന്. നടപടി വേഗത്തിൽ ആക്കാൻ കരാർ കമ്പനിക്ക് നിർദേശവും നൽകുകയായിരുന്നു. കഴിഞ്ഞ ദിവസംചേർന്ന കോർ കമ്മിറ്റിയോഗവും ചേർന്നിരുന്നു. തുടർന്നാണ് ഇന്നലെ ഡ്രഡ്ജിംഗ് ആരംഭിച്ചത്. പ്രവൃത്തി വിലയിരുത്താൻ എം.എൽ.എയോടൊപ്പം കെംഡൽ സൈറ്റ് എൻജിനിയർ ഷെഹിൻ ഷ, കെ.പി.ദിവാകരൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ഡ്രെഡ്ജർ ചെന്നൈയിൽ നിന്ന്
ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന ഡ്രെഡ്ജർ ഉപയോഗിച്ചാണ് അഴിമുഖത്ത് നിന്ന് മണൽ നീക്കുന്നത്. ഡ്രഡ്ജിംഗ് ചെയ്തെടുക്കുന്ന മണൽ താൽക്കാലികമായി പ്രവൃത്തി നടക്കുന്ന പാലക്കോട് പുഴയോര ഭാഗത്താണ് നിക്ഷേപിക്കുന്നത്. മണൽ നിക്ഷേപിക്കാൻ വ്യക്തമായ സ്ഥലം രണ്ടുദിവസത്തിനകം കണ്ടെത്തുമെന്നും അധികൃതർ അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെയാണ് പ്രവർത്തി നടക്കുന്നത്.
ദിവസം 40 ലോഡ് മണൽ
ഒരു ലക്ഷത്തി അയ്യായിരം ക്യുബിക് മീറ്റർ മണൽ നീക്കം ചെയ്യുവാനാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെംഡൽ കമ്പനിയുമായി കരാർ. ദിവസവും 40 ലോഡ് മണൽ ഡ്രഡ്ജിംഗിലൂടെ നീക്കം ചെയ്യുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.
8 വർഷം 8 ജീവനുകൾ
2017ൽ ഒഡീഷ സ്വദേശിയും 2018ൽ കൊയിലാണ്ടി സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളികളും 2022ൽ പുതിയങ്ങാടി ബീച്ച് റോഡ് സ്വദേശി പൈതലിയൻ ജോണിയും 2023ൽ ബംഗാൾ മുർഷിദാബാദ് സ്വദേശി കോക്കൻ മണ്ഡൽ എന്ന യുവാവും ഇതേ ഇടത്തിൽ വള്ളം മറിഞ്ഞ് മരിച്ചിരുന്നു. തമിഴ്നാട് സ്വദേശി സെലമോൻ ലോപ്പസ്, അസം സ്വദേശി റിയാജുൽ ഇസ്‌ലാം എന്നിവർ ഈ വർഷവും വള്ളം മറിഞ്ഞ് മരണപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |