കൊച്ചി: സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഗവ. സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകണമെന്ന ഇടക്കാല ആവശ്യം അനുവദിക്കാത്ത സിംഗിൾബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ ഡോ. കെ.ശിവപ്രസാദ് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇടക്കാല ഉത്തരവിനുമേൽ അപ്പീൽ നിലനിൽക്കില്ലെന്നറിയിച്ചാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി. ഹർജിയിലെ പ്രധാന ആവശ്യവും ഇടക്കാല ആവശ്യവും ഒന്നുതന്നെയാണെന്നും ചൂണ്ടിക്കാട്ടി.
വകുപ്പ് സെക്രട്ടറിമാർ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനാൽ സർവകലാശാലയിൽ ഭരണ സ്തംഭനമാണെന്നാണ് താത്കാലിക വി.സിയായ ശിവപ്രസാദിന്റെ ആരോപണം. ഒമ്പതംഗ സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് ധനകാര്യ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ സ്ഥിരമായി വിട്ടു നിൽക്കുന്നതിനാൽ പ്രതിസന്ധിയുണ്ടെന്ന് ഹർജിക്കാരൻ പറയുന്നു.
എന്നാൽ സാങ്കേതിക സർവകലാശാലയുടെ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് സർക്കാർ വാദിച്ചു. സ്ഥിരം വി.സിയെ നിയമിക്കാൻ സെർച്ച് കമ്മിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സിംഗിൾബഞ്ചിന്റെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |