തിരുവനന്തപുരം: വിവാദ ആരോപണങ്ങളിൽ രാജി ഉണ്ടാകുമോയെന്ന സസ്‌പെൻസിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കുട്ടത്തിൽ. കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ചായിരുന്നു കുറിപ്പ്. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്കിടെയുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. 'കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു. കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്. പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്'- എന്നാണ് രാഹുൽ കുറിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു, വീഴ്ത്താൻ ശ്രമിച്ചു, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു. കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്. പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ് -രാഹുൽ ഗാന്ധി
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ നിന്ന് രാജിവയ്ക്കണമെന്ന നിലപാട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ എടുത്തതോടെ സമ്മർദ്ദമേറുകയാണ്. ഇന്ന് ഉച്ചയ്ക്ക് രാഹുൽ മാദ്ധ്യമങ്ങളോട് സംസാരിച്ചെങ്കിലും രാജിയുടെ കാര്യത്തിൽ മൗനമായിരുന്നു മറുപടി. ഒരുരീതിയിലും പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ട്രാൻസ്ജെൻഡറും സുഹൃത്തുമായ അവന്തികയുമായുളള ചാറ്റ് വിവരങ്ങളും രാഹുൽ മാദ്ധ്യമങ്ങളോട് പങ്കുവച്ചു. തന്നെ സ്‌നേഹിക്കുന്നവർ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
'ഞാൻ കാരണം പാർട്ടി പ്രവർത്തകർക്ക് തല കുനിക്കേണ്ടി വരില്ല. പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല. ജനങ്ങളോടും പാർട്ടിയോടും എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. അടിസ്ഥാനപരമായി ഞാനൊരു പാർട്ടി പ്രവർത്തകനാണ്. ഏതെങ്കിലും തരത്തിൽ കോൺഗ്രസ് ഞാൻ കാരണം പ്രതിസന്ധിയിലാകണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയല്ല. പാർട്ടിക്കുവേണ്ടി എല്ലായ്‌പ്പോഴും പ്രവർത്തിച്ച വ്യക്തിയാണ്.
എനിക്കെതിരായി വന്ന ചില ആരോപണങ്ങളെക്കുറിച്ചാണ് പറയുന്നത്. എന്റെ പേര് പറഞ്ഞ് ചില ആരോപണങ്ങൾ പറഞ്ഞത് എന്റെ സുഹൃത്തും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടതുമായ അവന്തികയാണ്. ഓഗസ്റ്റ് മാസം ഒന്നാം തീയതി രാത്രി അവന്തിക എന്നെ ഫോണിൽ വിളിച്ചിരുന്നു. എനിക്കെതിരെ എന്തെങ്കിലും പരാതിയുണ്ടോയെന്ന് അവരെ ഒരാൾ വിളിച്ചെന്നായിരുന്നു അവന്തിക എന്നോട് പറഞ്ഞിരുന്നത്. എന്നെ കുടുക്കാനായിട്ടൊരു ശ്രമം നടക്കുന്നുണ്ടെന്നാണ് അവന്തിക അന്ന് പറഞ്ഞത്. അവന്തികയോട് മോശമായി സംസാരിച്ചിട്ടില്ല. അവരെ ഞാൻ ഒരുതരത്തിലും കുറ്റപ്പെടുത്തില്ല. എന്റെ ഭാഗം കൂടി കേൾക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.'- രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |