എം.എൽ.എയായി തുടരും, സഭയിൽ ഏകനാവും
യുവ നേതാക്കളുടെ സമ്മർദ്ദത്തിന് പാർട്ടി വഴങ്ങി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവച്ചേ മതിയാവൂ എന്ന കടുത്ത നിലപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഉറച്ചുനിന്നെങ്കിലും നടപടി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള സസ്പെൻഷനിൽ ഒതുങ്ങി.
വനിതാനേതാക്കളുടെ കൂട്ടായ മുറവിളിയും ഫലം കണ്ടില്ല. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കി എന്ന സമാശ്വാസത്തിലാണ് കെ.പി.സി.സി നേതൃത്വം.
എം.എൽ.എയായി തുടരാമെങ്കിലും പാർലമെന്ററി പാർട്ടി അംഗത്വമുണ്ടാവില്ല. അടുത്ത നിയമസഭ സമ്മേളനം നടക്കുമ്പോൾ, അവധി എടുപ്പിക്കാനാണ് സാദ്ധ്യത. ഇരിപ്പിടം മാറ്റാൻ സ്പീക്കർക്ക് കത്ത് നൽകുന്നത് യു.ഡി.എഫ് തീരുമാനിക്കും.
രാഹുലിന് പരസ്യമായി കവചം തീർത്ത ഷാഫിപറമ്പിൽ എം.പിയുടെയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥിന്റെയും ഇടപെടലും ഹൈക്കമാൻഡിന്റെ മൃദുസമീപനവുമാണ് നടപടി സസ്പെൻഷനിൽ ഒതുങ്ങാൻ കാരണമെന്ന് സൂചന.എം.എൽ.എ സ്ഥാനം രാജി വച്ചാൽ ഉപതിരഞ്ഞെടുപ്പ് വന്നേക്കാമെന്ന നിയമോപദേശം ചൂണ്ടിക്കാട്ടിയാണ് ഷാഫിയും വിഷ്ണുനാഥും എ.ഐ.സി.സി നേതൃത്വത്തെ തങ്ങളുടെ പാതയിലേക്കു കൊണ്ടുവന്നത്. ഇലക്ഷൻ കമ്മിഷനും കോൺഗ്രസും കൊമ്പുകോർത്തിരിക്കുന്ന പശ്ചാത്തലത്തിൽ അതിനു സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകി.
കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് എം.എൽ.എ ഇന്നലെ ഉച്ചയ്ക്ക് വാർത്താസമ്മേളനത്തിലാണ് നടപടി അറിയിച്ചത്. എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ലെന്നും പരാതിയും കേസുമില്ലാത്ത ആരോപണങ്ങളുടെ പേരിൽ രാജി വയ്ക്കുന്ന കീഴ്വഴക്കം കേരളത്തിലില്ലെന്നും സണ്ണിജോസഫ് പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാർ എന്നിവരുമായി കൂടിയാലോചിച്ച് എടുത്ത തീരുമാനം ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. സസ്പെൻഷൻ നടപടിയോട് യോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കെ.മുരളീധരനുമൊന്നും തൃപ്തരല്ലെന്നാണ് അറിയുന്നത്. കടുത്ത നടപടി സ്വീകരിക്കാതെ എങ്ങനെ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സമീപിക്കുമെന്ന വികാരം അവർ അടുപ്പക്കാരോട് പങ്കുവച്ചിരുന്നു. ആരും പരാതിപ്പെട്ടില്ല, കേസില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിക്കാമെങ്കിലും പൊതു സമൂഹത്തിലെ അവമതി മായ്ക്കുക എളുമല്ല.
നിയമസഭയിൽ നിശബ്ദനാകും
1.രാഹുൽമാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവി ഇരുളിലായി. നിയമസഭയിൽ നിശബ്ദനായി ഇരിക്കേണ്ടിവരും. പ്രസംഗത്തിന് സമയം കിട്ടില്ല, പ്രതിപക്ഷ ബ്ളോക്കിൽ ഇരിപ്പിടം ഉണ്ടാവില്ല.
2. സസ്പെൻഷന് കാലാവധി പറഞ്ഞിട്ടില്ല, നീണ്ടു പോകാം. നിശ്ചയിച്ചിരുന്ന പൊതു പരിപാടികളിൽ നിന്നു ഒഴിവാക്കുകയാണ്. മണ്ഡലത്തിലേക്ക് എത്തിയാൽ കടുത്ത പ്രതിഷേധം നേരിടേണ്ടിവരും.
3.യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി നഷ്ടപ്പെട്ട രാഹുലിനെ
ഇനിയൊരു പദവിയിലേക്കു പരിഗണിക്കുക എളുപ്പമല്ല. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മൂകസാക്ഷിയാകേണ്ടി വന്നേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |