നെടുമ്പാശേരി: പ്രവാസികൾക്ക് ഓണം ആഘോഷിക്കാൻ 1323 മെട്രിക് ടൺ പച്ചക്കറിയും പഴവർഗങ്ങളും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. മുൻവർഷത്തേക്കാൾ 25 ശതമാനം വർദ്ധനയാണ് ഇക്കുറി ഉണ്ടായത്. വാഴയില മുതൽ പൂക്കൾ വരെയുണ്ട്. പച്ചക്കറികളിൽ മുരിങ്ങയില മുതൽ ഉള്ളി വരെയും.
ദുബായ്, ദോഹ, ഷാർജ, കുവൈറ്റ്, അബുദാബി, മസ്‌കറ്റ്, സൗദി തുടങ്ങിയ ഗൾഫ് മേഖലകളിലേക്കാണ് കയറ്റുമതിയിൽ ഏറെയും. യൂറോപ്യൻ രാജ്യങ്ങളിലെ മലയാളികൾക്കും ഓണമാഘോഷിക്കാൻ വിഭവങ്ങൾ അയച്ചിട്ടുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ പ്രദേശങ്ങളിൽ നിന്നാണ് കാർഗോ ഏജന്റുമാർ കയറ്റുമതിക്കായി പച്ചക്കറികളും പഴവർഗങ്ങളും നെടുമ്പാശേരിയിൽ എത്തിച്ചത്. കേരളത്തിലെ കർഷകരിൽനിന്നും കർഷക വിപണികളിൽ നിന്നും നേരിട്ട് വാങ്ങുന്ന പച്ചക്കറികൾക്കാണ് വിദേശത്ത് ആവശ്യക്കാരുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ശീതീകരിച്ച് സൂക്ഷിക്കാൻ സംവിധാനമുള്ളതിനാൽ കയറ്റുമതി വർദ്ധിക്കാൻ സഹായകമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |