കോഴഞ്ചേരി: കോയിപ്രത്തെ ദമ്പതികൾ നടത്തിയ നടക്കുന്ന ക്രൂരത ഇരയായ യുവാവ് വിവരിക്കുന്നു: ജനനേന്ദ്രിയത്തിൽ രശ്മിയാണ് സ്റ്റാപ്ലർ പിൻ അടിച്ചത്. വേദനകൊണ്ട് പുളഞ്ഞു. കാൽവിരലിലെ നഖം പ്ലെയർ ഉപയോഗിച്ച് പറിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ കുതറി. വലതുകാൽ ബലമായി പിടിച്ചുവച്ച് നഖത്തിനിടയിൽ രശ്മി മൊട്ടുസൂചി അടിച്ചുകയറ്റി. കമ്പിവടികൊണ്ട് കാലിലും ശരീരത്തും ജയേഷ് അടിച്ചുകൊണ്ടിരുന്നു. കാൽമുട്ട് പൊട്ടി ചോരയൊലിച്ചു. മുറിവിൽ പെപ്പർസ്പ്രേ അടിച്ചു.
ജയേഷുമായി 2018 മുതൽ പരിചയമുണ്ട്. ബംഗളൂരുവിലെ ക്രഷർ കമ്പനിയിൽ ഒരുമിച്ചായിരുന്നു ജോലി.
അവിടെവച്ചാണ് പരിചയപ്പെടുന്നത്. ജയേഷുമായി മുൻവിരോധമില്ല. ജയേഷിനെ വിളിച്ചിട്ട് കിട്ടാതാകുമ്പോൾ രശ്മി തന്റെ ഫോണിൽ വിളിക്കുമായിരുന്നു. അങ്ങനെയാണ് രശ്മിയുമായുള്ള പരിചയം. തിരുവോണദിവസം വൈകിട്ട് രശ്മിയാണ് വിളിച്ച് വീട്ടിലേക്ക് വരാൻ പറയുന്നത്. വീട്ടിൽ കയറി സംസാരിച്ചിരുന്നതിനിടെ ജയേഷ് പെപ്പർസ്പ്രേ അടിച്ചു. പിന്നീട് അടിച്ചുതാഴെയിട്ട ശേഷം ബ്ലേഡ് കഴുത്തിന് വച്ച് ഭീഷണിപ്പെടുത്തി ഇരുവരും ചേർന്ന് ഷാൾ ഉപയോഗിച്ച് കൈകൾ കെട്ടി മർദ്ദിച്ചു. ജനനേന്ദ്രിയത്തിലും പുറത്തും സ്റ്റാപ്ലർ പിൻ അടിച്ചു. കാലിൽനിന്ന് ചോര ഒലിക്കുമ്പോൾ ആഭിചാരക്രിയപോലെ എന്തൊക്കെയോ അവർ സംസാരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചു.
മർദ്ദനത്തിനുശേഷം എട്ടുമണിയോടെ സ്കൂട്ടറിൽ പുതമൺ പാലത്തിൽ തള്ളി. അതുവഴി വന്ന ഓട്ടോറിക്ഷക്കാരനാണ് ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. ആറ് വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലുണ്ട്.
ആഭിചാരമെന്നും സംശയം
യുവാക്കളുടെ ശരീരത്തിൽ നിന്ന് രക്തം ഒഴുകിയപ്പോൾ ആഭിചാര കർമ്മങ്ങളിലേതുപോലെ ജയേഷും രശ്മിയും 'അമ്മയെ കണ്ടു' എന്ന് ആർത്തുവിളിച്ചു. മരിച്ചുപോയ ആരോ ദേഹത്തു കയറിയതുപോലെ ഇരുവരും സംസാരിച്ചു. രശ്മിയാണ് കൂടുതൽ മർദ്ദിച്ചത്. ജയേഷ് മൊബൈലിൽ പകർത്തിക്കൊണ്ടിരുന്നു.
മർദ്ദിക്കുന്നതിന്റെ പത്ത് ദൃശ്യങ്ങൾ രശ്മിയുടെ ഫോണിൽ കണ്ടെത്തി. മറ്റ് ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലാണ്. ഇത് കണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും.
പത്തനംതിട്ട ഡിവൈ.എസ്.പി ന്യൂമാന്റെയും ആറൻമുള എസ്.എച്ച്.ഒ പ്രവീണിന്റെയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കൂടുതൽപേർ ഇത്തരത്തിൽ പീഡനത്തിന് ഇരയായെന്ന് സംശയിക്കുന്നതിനാൽ തിരുവല്ല ഡിവൈ.എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |