കോഴിക്കോട്: ബാലുശേരി കിനാലൂരിൽ പരിക്കേറ്റ നിലയിൽ ബീഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി. രക്തം പുരണ്ട നിലയിൽ സ്‌ത്രീകളുടെ അടിവസ്ത്രങ്ങളും ഒരു ഷൂവും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. ഇന്നുരാവിലെയാണ് സംഭവം.
കിനാലൂർ പാറത്തലയ്ക്കൽ ബാബുരാജിന്റെ വീടിന്റെ പിൻവശത്താണ് ബീഹാർ സ്വദേശിയായ യുവാവ് കിടക്കുന്നതായി കണ്ടത്. തലയിൽ മുറിവുണ്ടായിരുന്നു. രാവിലെ ആറുമണിയോടെ വീട്ടുകാർ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ കണ്ടത്. കയ്യിൽ അടിവസ്ത്രങ്ങളും ഷൂസും ഉണ്ടായിരുന്നു. ഇയാൾ കഴിഞ്ഞദിവസം മദ്യപിച്ചിരുന്നതായാണ് വിവരം. ശേഷം താമസസ്ഥലത്തേയ്ക്ക് പോകുന്നതിനിടെ എവിടെയെങ്കിലും വീണ് പരിക്കേൽക്കുകയും പരിസരത്തുകണ്ട വസ്ത്രങ്ങൾ എടുത്ത് മുറിവ് തുടയ്ക്കാൻ ശ്രമിച്ചതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം.
നിലവിൽ പ്രദേശത്ത് ആരെങ്കിലും കൊല്ലപ്പെട്ടതായോ കാണാതായതായോ ആർക്കെങ്കിലും പരിക്കേറ്റതായോ ഉള്ള വിവരം ലഭിച്ചിട്ടില്ല. യുവാവിനെ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. മുറിവ് ആയുധം ഉപയോഗിച്ചുണ്ടായതല്ല എന്നാണ് പൊലീസിന്റെ അനുമാനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |