വെള്ളറട: അമ്പൂരി കുമ്പിച്ചൽ പാലത്തിന്റെയും റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ഇനി ഉദ്ഘാടനത്തിന്റെ ഒരുക്കത്തിലാണ്. അടുത്തമാസം ഗതാഗതത്തിനായി പാലം തുറക്കും. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ ഏതാനും ആഴ്ചകൾക്കുമുമ്പ് കുമ്പിച്ചൽ കടവ് സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കിഫ്ബിയുടെ ധനസഹായത്തോടെ 19 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം നടന്നത്.
കരിപ്പയാറിന്റെ മറുകരയിൽ നെയ്യാർഡാം റിസർവോയറിന്റെ തുരത്തിൽ ഒറ്റപ്പെട്ടുപോയ കാരിക്കുഴി, ചാക്കപാറ, ശങ്കുംകോണം , കയ്പൻപ്ളാവിള, തൊടുമല, തെൻമല, കുന്നത്തുമല തുടങ്ങി 11 ഓളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങളുടെ ചിരകാല ആവശ്യമാണ് കുമ്പിച്ചൽ കടവ് പാലം.
ടൂറിസത്തിന് സൗകര്യം
36.2 മീറ്റർ വീതം അകലത്തിലുള്ള 7സ്പാനുകളിലായി 253.4 മീറ്റർ നീളത്തിലാണ് പാലത്തിന്റെ നിർമ്മാണം. 11 മീറ്റർ വീതിയുള്ള പാലത്തിൽ 8 മീറ്റർ വീതിയിൽ റോഡും ഇരുവശത്ത് ഫുഡ്പാത്തും ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്പൂരിയിലെ ടൂറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് ഭൂനിരപ്പിൽ നിന്നും 12.5മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പാലത്തിന്റെ അടിയിലൂടെ നെയ്യാർ ഡാമിൽ നിന്നും വിനോദ സഞ്ചാരികളുമായി വരുന്ന ബോട്ടുകൾക്ക് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തിന് ഇനി ദിവസങ്ങൾ മാത്രം
എൽ. ഡി. എഫ് സർക്കാർ അധികാരത്തിൽ വന്ന് ആദ്യ ബഡ്ജറ്റിൽതന്നെ പാലം നിർമ്മാണത്തിന് ബഡ്ജറ്റിൽ തുക വകകൊള്ളിച്ചിരുന്നു. ഇതിനിടയിൽ നിരവധി തടസങ്ങളും കേന്ദ്രവനം മന്ത്രാലയത്തിന്റെ കീഴിൽ നിന്നുണ്ടായി. ഇതെല്ലാം പരിഹരിച്ചാണ് ഇപ്പോൾ പാലം പൂർത്തീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനുവേണ്ടിയുള്ള ദിവസത്തിനായി കാത്തിരിക്കുകയാണ് ആദിവാസികൾ ഉൾപ്പെടെയുള്ള നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |