കൊല്ലം: കേരളത്തിൽ വില്പനാവകാശമില്ലാത്ത ഗോവൻ മദ്യം കൊല്ലം നഗരത്തിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു. കൊല്ലം കോട്ടമുക്ക് വൃന്ദാവനത്തിൽ വാടകയ്ക്ക് താമസിക്കുന്ന ജോസഫിനെ (45) അറസ്റ്റ് ചെയ്തു. നഗരപരിധിയിൽ നിന്ന് സമീപദിവസങ്ങളിൽ ഒന്നും രണ്ടും കുപ്പി ഗോവൻ മദ്യം പലരിൽ നിന്നായി എക്സൈസ് പിടികൂടിയിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജോസഫിനെ എക്സൈസ് സംഘം നിരീക്ഷിച്ച് വലയിലാക്കുകയായിരുന്നു. ഗോവയിൽ നിന്ന് എത്തിച്ച മദ്യം ജോസഫ് രണ്ടിടങ്ങളിലാണ് സൂക്ഷിച്ചിരുന്നത്. തേവള്ളി കോട്ടമുക്കിലുള്ള ആൾ താമസമില്ലാത്ത പുരയിടത്തിലായിരുന്നു 45 ലിറ്റർ (60 കുപ്പി) മദ്യം സൂക്ഷിച്ചിരുന്നത്. 78 ലിറ്റർ (104 കുപ്പി) കൊല്ലം കല്ലുപാലത്തിന് സമീപത്തെ ഒഴിഞ്ഞ പുരയിടത്തിൽ നിന്ന് കണ്ടെടുത്തു. മദ്യം കടത്തുന്നതിന് ഉപയോഗിച്ച ആക്ടീവ സ്കൂട്ടറും പിടിച്ചെടുത്തു. ജോസഫിന് ഗോവയിൽ നിന്ന് മദ്യം വിൽപ്പനയ്ക്കായി ഇറക്കി നൽകിയ ആളേക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.
കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എ.ഷിഹാബുദ്ദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സതീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ശ്യാം കുമാർ അജീഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത, ഡ്രൈവർ ശിവപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |