കോട്ടയം : സ്വർണ വില പിടിവിട്ട് കുതിക്കുമ്പോൾ പഴയ സ്വർണം വിൽക്കുന്നവരുടേയും മാറ്റിയെടുക്കുന്നവരുടേയും എണ്ണം കൂടി. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ പുതിയ വരുമാന സാദ്ധ്യതയായി പഴയ സ്വർണങ്ങളെ കാണുന്നവരുമുണ്ട്.
പവന് 15000 രൂപയ്ക്ക് വരെ വാങ്ങിയവരാണ് സുവർണാവസരമെന്ന പോലെ വിറ്റ് കാര്യം സാധിക്കുന്നത്. കാര്യമായ വിലകുറയ്ക്കാതെ വാങ്ങാനും ആളുണ്ട്. 916 സ്വർണത്തിന് മുൻപ് അഞ്ചു ശതമാനം വരെ കമ്മിഷൻ ഇനത്തിൽ കുറച്ചിരുന്നെങ്കിൽ ഇപ്പോഴത് ഒരു ശതമാനം മാത്രമാണ്. എന്നാൽ കാരറ്റ് കുറവെന്ന പേരിൽ തട്ടിപ്പ് നടത്തുന്നവരുമുണ്ട്. അടിയന്തര സാമ്പത്തിക ആവശ്യമുള്ളവരും ഉയർന്ന വില വരുമ്പോൾ വിൽക്കാമെന്ന കണക്കുകൂട്ടലിൽ നിക്ഷേപമായി വാങ്ങി വച്ചിരുന്നവരുമാണ് വിൽക്കാൻ എത്തുന്നവരിലേറെയെന്ന് വ്യാപാരികൾ പറയുന്നു. പഴയ സ്വർണം വാങ്ങാനും വിൽക്കാനും മാത്രം നിരവധി വ്യാപാര സ്ഥാപനങ്ങൾ നിയമവിധേയമായും അനധികൃതമായും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
വിവാഹാവശ്യങ്ങൾക്കും വാങ്ങിക്കൂട്ടുന്നു
ഇനിയും വില ഉയർന്നാൽ തിരിച്ചടിയാകുമെന്ന ഭയത്താൽ വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുന്നവർ പഴയ സ്വർണം മാറ്റി പുതിയ ഉരുപ്പടി വാങ്ങുന്നുണ്ട്. പണയംവയ്ക്കാനെത്തുന്നവരും കൂടിയെന്ന് സ്വകാര്യ, സഹകരണ പണമിടപാട് സ്ഥാപന ജീവനക്കാർ പറയുന്നു. ഉയർന്ന തുകയാണ് പണയ സ്വർണത്തിനും ലഭിക്കുക. മുൻകാലങ്ങളിൽ സ്വർണ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ചവർക്കും മികച്ച ലാഭം ലഭിക്കും. ചെറിയ തുക വേണ്ടവർ പണയം വയ്ക്കുമെങ്കിലും, വലിയ തുക കണ്ടെത്തുന്നത് പഴയ സ്വർണം വിറ്റാണ്. പണയപ്പെടുത്തുമ്പോൾ കൂടിയ പണം ലഭിക്കുമെങ്കിലും പലിശ, തിരികെ എടുക്കാനുള്ള പണം കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ആധി എന്നിവയാണ് ഇതിന് കാരണം.
വിൽക്കാൻ പലതുണ്ട് കാരണം
അതിവേഗം വില കുറയുമോയെന്ന ആശങ്ക
വിലകുറഞ്ഞപ്പോൾ വാങ്ങിയത് കൂടുതൽ വിലയ്ക്ക് വിൽക്കുന്നവർ
ഭൂമിക്കും വീടിനും വിലകുറഞ്ഞതോടെ സ്വർണം വിറ്റ് വാങ്ങുന്നു
വിൽക്കുന്നവരുടെ എണ്ണത്തിലെ വർദ്ധനവ് 30 ശതമാനം
'' ഒരു വർഷം പവന് നാലായിരം രൂപയുടെ വ്യത്യാസമുണ്ട്. പഴയ സ്വർണം വിറ്റ് അത്യാവശ്യകാര്യങ്ങളോ ദീർഘനിക്ഷേപമോ നടത്തുന്നവരാണ് ഏറെയും.
അരുൺ മാർക്കോസ്, മരിയ ഗോൾഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |