സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് കാറിൽ കടത്തികൊണ്ടുവരികയായിരുന്ന എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് പേർ മുത്തങ്ങ തകരപ്പാടിയിൽ പൊലീസ് പിടിയിലായി. കോഴിക്കോട് ബേപ്പൂർ നടുവട്ടം കൊന്നക്കുഴി വീട്ടിൽ കെ. അഭിലാഷ് (44) നടുവട്ടം അദീബ്മഹൽ വീട്ടിൽ അദീബ് മുഹമ്മദ്സാലീഹ് (36) കക്കോടി പല്ലുട്ടിവയൽ വീട്ടിൽ അബ്ദുൾ മഷൂദ് (22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 53. 48 ഗ്രാം എം.ഡി.എ.എയാണ് പിടിച്ചെടുത്തത്. തകരപ്പാടിയിലെ പൊലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. കർണാടകയിലെ ബംഗളൂരിൽ നിന്ന് കാറിൽ കടത്തികൊണ്ടുവരികയായിരുന്നു എം.ഡി.എം.എ. അഭിലാഷിന്റെ ടാക്ക് സ്യുട്ടിനടിയിൽ വലത് കാൽ മുട്ടിൽ നീക്യാപ്പിനുള്ളിലായി ട്രാൻസ്പരന്റ് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. അബ്ദുൾ മഷൂദ് കോഴിക്കോട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി ഏഴോളം മോഷണ കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയാണ്. അദീബ് മുഹമ്മദ് സാലീഹ് വിവാഹാ വാഗ്ദാനം നൽകി പീഡനം നടത്തിയ കേസിലും ഉൾപ്പെട്ടയാളാണ്. വിൽപ്പനക്കായി കടത്തികൊണ്ടുവന്ന എം.ഡി.എം.എയുടെ ഉറവിടത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു. സുൽത്താൻ ബത്തേരി പൊലീസ് സബ് ഇൻസ്‌പെക്ടർ കിഷോർ സണ്ണി, സി.പി.ഒമാരായ ദിവാകരൻ, ലബനാസ്, സി.പി.ഒമാരായ സിജോ ജോസ്, പ്രവിൺ ഫ്രാൻസീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |