കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ച താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർ വിപിൻ (35) ആശുപത്രി വിട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്‌ടർമാർ നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 1.45നാണ് ഡോക്‌ടർക്ക് വെട്ടേറ്റത്. താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ വീട്ടിൽ സനൂപാണ് (സുനൂപ് -40) ആക്രമിച്ചത്. ഡോ. വിപിനായിരുന്നില്ല സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കുട്ടി മരിച്ചത്. ഡോക്‌ടർമാർ കൃത്യമായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രതി വിപിനെ വെട്ടിയത്.
സൂപ്രണ്ടിനെ ആക്രമിക്കാനാണ് ബാഗിൽ ഒളിപ്പിച്ച കൊടുവാളുമായി സനൂപ് വന്നത്. സൂപ്രണ്ട് മീറ്റിംഗിലായിരുന്നു. അതേ മീറ്റിംഗിൽ നിന്ന് രോഗിയുടെ ലാബ് റിപ്പോർട്ട് പരിശോധിക്കാൻ ഇറങ്ങി വന്നതായിരുന്നു വിപിൻ. സൂപ്രണ്ടിന്റെ ഓഫീസിൽ കയറിയാണ് ലാബ് റിപ്പോർട്ട് വാങ്ങി പരിശോധിച്ചത്. ഡോക്ടറുമായി സംസാരിച്ചുകൊണ്ടു നിന്നവരുടെ തലയ്ക്ക് മുകളിലൂടെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു . കൂർത്ത അഗ്രഭാഗമാണ് തുളഞ്ഞു കയറിയത്. ഡോക്ട ർ തന്നെ അക്രമിയെ തടഞ്ഞു. മറ്റുമുള്ളവർ ഓടിയെത്തി ഇയാളെ കീഴടക്കി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വിപിന്റെ തലയോട്ടിക്ക് പൊട്ടലുള്ളതിനാൽ നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നാലു തുന്നലിട്ടു. മുറിവിന് ഏഴു സെന്റീ മീറ്റർ ആഴമുണ്ട്. തലശേരി സ്വദേശിയാണ് വിപിൻ. കോഴിക്കോടാണ് അദ്ദേഹം താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |