തിരുവനന്തപുരം: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 240 രൂപ വർദ്ധിച്ച് 91,960 രൂപയും ഗ്രാമിന് 30 രൂപ കൂടി 11,495 രൂപയുമായി. ഇതുവരെയുളള ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 91,720 രൂപയും ഗ്രാമിന് 11,465 രൂപയുമായിരുന്നു. കഴിഞ്ഞ മാസം മുതൽ സ്വർണവിലയിൽ വലിയ തരത്തിലുളള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഇതുവരെയുളള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് പവന് 86,560 രൂപയും ഗ്രാമിന് 10,820 രൂപയുമായിരുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
അമേരിക്കൻ സർക്കാർ ഷട്ട്ഡൗണിൽ തുടരുന്നതും ഫ്രാൻസിലെയും ജപ്പാനിലെയും രാഷ്ട്രീയ പ്രതിസന്ധികളും കണക്കിലെടുത്താണ് നിക്ഷേപകർ സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണമൊഴുക്കുന്നത്. നടപ്പുവർഷം ഇതുവരെ സ്വർണ വിലയിൽ 53 ശതമാനം വർദ്ധനവാണുണ്ടായത്. ദീപാവലിക്ക് സ്വർണവില ഒരു ലക്ഷം കടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |