
തൊടുപുഴ: ചന്ദനക്കാടുകൾക്ക് പേരുകേട്ട മറയൂരിൽ വിജയഗാഥ രചിച്ച് വനംവകുപ്പിന്റെ വനശ്രീ പ്രീമിയം ഇക്കോഷോപ്പ് 'വിലായത്ത് ബുദ്ധ". സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിറ്റുവരവുള്ള ഇക്കോഷോപ്പുകളിലൊന്നാണിത്. കമ്മാണംകുടി വനസംരക്ഷണ സമിതിക്ക് കീഴിലാണ് പ്രവർത്തനം. പ്രതിമാസം 5- 10 ലക്ഷം രൂപയാണ് വരുമാനം. 2024ൽ മറയൂർ സാൻഡൽ ഡിവിഷന് കീഴിൽ സ്ഥാപിച്ച ആശയമാണ് ഇന്ന് വലിയ ബ്രാൻഡായി മാറിയിരിക്കുന്നത്.
ആദിവാസികളിൽ നിന്ന് ശേഖരിക്കുന്ന വനവിഭവങ്ങൾക്ക് പുറമേ, തുണിത്തരങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും ഇവിടെ ലഭ്യമാണ്. മറ്റ് ഇക്കോ ഷോപ്പുകളിലേത് പോലെ ക്യൂ നിന്ന് സാധനങ്ങൾ വാങ്ങി പോകുന്ന രീതിയില്ല. പകരം സൂപ്പർ മാർക്കറ്റിലെന്ന പോലെ ഇഷ്ടമുള്ള സാധനങ്ങൾ തിരഞ്ഞെടുക്കാം. എല്ലാ ദിവസവും രാവിലെ 8.30 മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനസമയം. നാല് ജീവനക്കാരുണ്ട്. വിഭവങ്ങൾ നേരിട്ട് ശേഖരിക്കുന്നതിനാൽ ആദിവാസികൾക്കും നല്ല വരുമാനമാണ്.
പേരിനു പിന്നിൽ
ചന്ദനവനത്തിനു പേരുകേട്ട മറയൂരിലെ 3,500 ഹെക്ടറോളം വരുന്ന സ്ഥലത്തെ അപൂർവയിനം ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ബ്രൗൺ നിറത്തിലുള്ള ഏറ്റവും വില കൂടിയ ചന്ദനത്തടി. വനംവകുപ്പിന്റെ കണക്ക് പ്രകാരം ചന്ദനമരങ്ങളിലെ 20 ഇനങ്ങളിൽ ആദ്യസ്ഥാനം വിലായത്ത് ബുദ്ധയ്ക്കാണ്. മാർക്കറ്റിൽ വലിയ വിലയാണിതിന്.
ഉത്പന്നങ്ങൾ ശുദ്ധം
പ്രകൃതിദത്ത വനം കോസ്‌മെറ്റിക്സ് ശ്രേണിയിലുള്ള മേഞ്ഞി പൊടി, നീല പൊടി, റോസ് പുഷ്പ പൊടി, ചെമ്പരത്തി പൊടി, നാച്ചുറൽ ഫേസ് പാക്കുകൾ, ലെമൺഗ്രാസ് ഓയിൽ, ചന്ദന എണ്ണ, ചന്ദന വിത്തുകളും ചെറുവൃക്ഷങ്ങളും, മറയൂർ ശർക്കര, ചെറുതേനീച്ച തേൻ, കാട്ടുതേൻ, കുന്തിരിക്കം, വലമര, വെറ്റിവർ ഓയിൽ, അലോവേര ജെൽ, ഹോംമെയ്ഡ് ചോക്ലേറ്റുകൾ, ചായ, കാപ്പി, ഐസ്‌ക്രീം, കരകൗശല വസ്തുക്കൾ, ശില്പങ്ങൾ, തുടങ്ങി പാന്റ്സ്, ടീഷർട്ട് അടക്കമുള്ള വസ്ത്രങ്ങളുമുണ്ട്.
കാടിനൊപ്പം തനത് വിഭവങ്ങൾ ശേഖരിക്കുന്നവരുടെ കുടുംബവും സംരക്ഷിക്കപ്പെടുകയെന്നതാണ് ലക്ഷ്യം.
- റേഞ്ച് ഫോറസ്റ്റ് ഓഫീസർ,
മറയൂർ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |