കോഴിക്കോട്: കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് കുഞ്ഞൻ മത്തി വ്യാപകമായി പിടിക്കുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ആശങ്ക. കുഞ്ഞൻ മത്തി ഇപ്പോൾ സംസ്ഥാനത്തെ തീരങ്ങളിൽ സുലഭമാണ്. ഇവയെ വ്യാപകമായി പിടിക്കുകയും ചെയ്യുന്നു. എന്നാൽ, നീളം 10 സെന്റി മീറ്ററിൽ കുറഞ്ഞ (മിനിമം ലീഗൽ പ്രൈസ്) മീനുകളെ പിടിക്കരുതെന്ന നിയമം 2014 മുതൽ കർശനമാക്കിയിരുന്നു. ഇവയെ വ്യാപകമായി പിടിക്കുന്നത് മത്സ്യസമ്പത്തിനെ സാരമായി ബാധിക്കുമെന്നതു കൊണ്ടാണിത്. സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പും നൽകിയിരുന്നു.
കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ ഉൾപ്പെടെ ചില ഹാർബറുകളിൽ കുഞ്ഞൻ മത്തി വിതരണം തടയാൻ മറൈൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം പിന്മാറേണ്ടി വന്നിരുന്നു. മറൈൻ പൊലീസ് പട്രോളിംഗ് കർശനമാക്കിയതോടെ അവരുടെ കണ്ണുവെട്ടിച്ചാണ് ഏജന്റുമാർ ഇവ ഹാർബറിന് പുറത്തെത്തിക്കുന്നത്. കേരളതീരത്ത് നിന്നും പിടിക്കുന്ന കുഞ്ഞൻ മത്തികൾ മംഗലാപുരത്തേക്ക് അയച്ച് കോഴിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്നുവെന്നും ആക്ഷേപമുണ്ട്.
കുഞ്ഞൻ മത്തി ഉൾപ്പെടെയുള്ള കടലിലെ ചെറുമീനുകളിൽ ഒരു പങ്ക് വലിയ മത്സ്യങ്ങൾ ആഹാരമാക്കാറുണ്ട്. ഇത്തരത്തിൽ ചെറുമീനുകളെ പിടിക്കുന്നത് കടലിലെ ആവാസ വ്യവസ്ഥയെ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മഴയും മത്തിയും
കൂടുതൽ മലബാറിൽ
മഴ ലഭ്യത കൂടിയതും ഇക്കുറി മത്തിയുടെ വംശവർദ്ധനയ്ക്ക് ഇടയാക്കിയെന്ന് വിലയിരുത്തൽ. ഇക്കുറി മഴ ഏറ്റവും കൂടുതൽ ലഭിച്ച കോഴിക്കോട് ഉൾപ്പെടെ മലബാർ മേഖലയിലാണ് മത്തി ലഭ്യതയും കൂടിയത്. 2012ന് ശേഷം ആദ്യമായാണ് ഇത്രയധികം കുഞ്ഞൻ മത്തികൾ കേരള തീരത്ത് കാണപ്പെടുന്നത്. 2012ൽ സംസ്ഥാനത്ത് നാലു ലക്ഷം ടൺ മത്തി ലഭിച്ചിരുന്നു. എന്നാൽ, 2021ൽ 3500 ടണ്ണായി കുത്തനെ കുറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |