കോഴിക്കോട്: താമരശ്ശേരിയിലെ ഒമ്പതുവയസുകാരി അനയ മരിച്ചത് ചികിത്സാപ്പിഴ് കാരണമെന്നുറപ്പിച്ച് മാതാവ് റംബീസ. ഡോക്ടർ കുട്ടിയെ വേണ്ടരീതിയിൽ ശ്രദ്ധിച്ചില്ലെന്നും നേരത്ത പറഞ്ഞ കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞതാണെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അനയയുടെ കുടുംബം ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരിക്കുകയാണ്. കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉടൻ തന്നെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകുമെന്നും റംബീസ അറിയിച്ചു.
എന്നാല്‍ കുട്ടിയുടെ മരണത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഗോപാലകൃഷ്ണൻ പറയുന്നത്. ന്യുമോണിയയുടെ ലക്ഷണങ്ങൾ കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ലെന്നും അമീബിക് മസ്തിഷ്കജ്വരമാണെന്നാണ് മെഡിക്കൽ കോളേജിൽ നിന്നുലഭിച്ച മൈക്രോബയോളജി റിപ്പോർട്ടിലുളളത്, ഫോറൻസിക് റിപ്പോർട്ടിലും മൈക്രോബയോളജി റിപ്പോർട്ടുകളിലും വ്യത്യാസം ഉണ്ട്. ഈ റിപ്പോർട്ടിലെ അവ്യക്ത പരിഹരിക്കേണ്ടത് മെഡിക്കൽ കോളേജും മെഡിക്കൽ ബോർഡാണെന്നുമാണ് സൂപ്രണ്ട് പറയുന്നത്.
അനയ മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇൻഫ്ലുവൻസ എ അണുബാധയെ തുടർന്നുള്ള വൈറൽ ന്യൂമോണിയയാണ് മരണകാരണമെന്നാണ് റിപ്പോർട്ടിലുളളത്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. ഈ കേസിൽ സനൂപ് ജയിലിൽ തുടരുന്നതിനിടെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.
ഓഗസ്റ്റ് 14നാണ് അനയ മരിച്ചത്. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് തൊട്ടുമുമ്പ് മരിച്ചു. മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ പനിയെ തുടർന്നാണ് മകൾ മരിച്ചതെന്ന് തന്നോട് പറഞ്ഞിരുന്നതായി അനയയുടെ പിതാവ് സനൂപ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. താമരശ്ശേരി ആശുപത്രിയിലെ ഡോക്ടർമാർ യഥാസമയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തിരുന്നുവെങ്കിൽ മകൾ മരിക്കില്ലെന്നും പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |