ഹൈദരാബാദ്: പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടയുമായ ആളെ വെടിവച്ചുകൊന്ന് തെലങ്കാന പൊലീസ്.
ആശുപത്രിയിൽ വച്ച് ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ഷെയ്ഖ് റിയാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. നിസാമാബാദിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്തു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷെയ്ഖിനുനേരെ വെടിവയ്ക്കുകയായിരുന്നു.
പൊലീസ് കോൺസ്റ്റബിളായ പ്രമോദിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായിരുന്നു ഷെയ്ഖ്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റൊരാളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇയാൾ വീണ്ടും പൊലീസിനെ ആക്രമിച്ചു. പൊലീസുകാരന്റെ തോക്ക് തട്ടിപ്പറിച്ച് വെടിയുതിർക്കാൻ ശ്രമിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നു.
ഷെയ്ഖ് കൊല്ലപ്പെട്ട കാര്യം തെലങ്കാന ഡി.ജി.പി ശിവധർ റെഡ്ഡി സ്ഥിരീകരിച്ചു. പൊലീസിനെ അഭിനന്ദിച്ച അദ്ദേഹം, അന്വേഷണമുണ്ടാകുമെന്നും വ്യക്തമാക്കി. 2019ൽ ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത് വിവാദമായിരുന്നു. ഈ കേസിൽ സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാൾ പ്രമോദിനെ (40) കുത്തിക്കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട കോൺസ്റ്റബിളിന്റെ കുടുംബത്തിന് ഒരു കോടി രൂപ, ഒരാൾക്ക് സർക്കാർ ജോലി തുടങ്ങിയവ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |