
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ ജീവനക്കാരെ നുണപരിശോധനയ്‌ക്ക് വിധേയരാക്കാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ആറ് ജീവനക്കാരെയാണ് നുണപരിശോധനയ്‌ക്ക് വിധേയരാക്കുക. ഫോർട്ട് പൊലീസ് നൽകിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ്.
ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശാൻ സ്‌ട്രോംഗ് റൂമിൽ നിന്നെടുത്ത സ്വർണത്തിൽ നിന്ന് 13 പവനാണ് കാണാതായത്. പൊലീസ് അന്വേഷണത്തിൽ ദിവസങ്ങൾക്ക് ശേഷമാണ് സ്വർണം മണലിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. സ്ട്രോംഗ് റൂമിൽ നിന്ന് 30 മീറ്റർ അകലെ വടക്കേ നടയ്ക്ക് സമീപത്ത് നിന്നാണ് സ്വർണം ലഭിച്ചത്. മോഷ്ടിച്ച ശേഷം പിടിക്കപ്പെടുമെന്നായപ്പോൾ മണ്ണിൽ കൊണ്ടിട്ടതാണോയെന്ന് സംശിക്കുന്നതായി ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് അന്ന് പറഞ്ഞിരുന്നു.
വടക്കേ നടയ്ക്ക് അകത്ത് നവീകരണ ജോലികൾ നടത്തുന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് സ്വർണം കണ്ടത്. സ്വർണ്ണം സൂക്ഷിക്കുന്ന സുരക്ഷാ മുറിക്കും അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്തിനും ഇടയിലായാണ് ദണ്ഡ് കിടന്നത്. ശ്രീകോവിലിന് മുന്നിലെ വാതിലിൽ പഴയ സ്വർണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികൾ നടക്കുകയായിരുന്നു. തത്കാലത്തേക്ക് നിറുത്തിവച്ച ജോലി പുനരാരംഭിച്ചപ്പോഴാണ് സ്വർണ ദണ്ഡുകളിലൊന്ന് കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ ഉപയോഗിച്ചുള്ള വിശദമായ പരിശോധനയും ചോദ്യം ചെയ്യലും നടത്തി. ഇതിനിടയിലാണ് മണ്ണിൽ നിന്ന് സ്വർണം കിട്ടിയത്. അതിനുമുമ്പും ഇതേ സ്ഥലത്ത് പരിശോധന നടന്നിരുന്നു. എന്നാൽ അപ്പോൾ കണ്ടിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |