
തിരുവനന്തപുരം: വികസന വിരോധികളെന്നതിനൊപ്പം ഭരണത്തിനായി യു.ഡി.എഫ് വർഗീയ സംഘടനകളെ കൂട്ടു പിടിക്കുന്നെന്ന ആരോപണം ശക്തമാക്കാൻ എൽ.ഡി.എഫ്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമായി യു.ഡി.എഫ് സഖ്യത്തിലാണെന്നാണ് ആരോപണം. മുസ്ലിം സംഘടനകളുമായുള്ള യു.ഡി.എഫ് ബന്ധത്തെ പ്രചാരണത്തിന്റെ തുടക്കം മുതൽ എൽ.ഡി.എഫ് വിമർശിച്ചിരുന്നു. ബി.ജെ.പിയുടെ അതേപാതയിൽ തന്നെയാണ് യു.ഡി.എഫും സഞ്ചരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
സാമൂഹ്യ ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് നേതാക്കൾ പ്രതികരിച്ചതും എൽ.ഡി.എഫ് ചർച്ചയാക്കുന്നുണ്ട്. സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളാണ് വാർഡുതല യോഗങ്ങളിലും കൺവെൻഷനുകളിലും എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്. സംസ്ഥാനതല നേതാക്കൾ പങ്കെടുക്കുന്ന പൊതു സമ്മേളനങ്ങളാണ് ഇനി നടക്കാനുള്ളത്.
വർഗീയ വിദ്വേഷം പടർത്തിക്കൊണ്ട് മതരാഷ്ട്രം എന്ന ആവശ്യമാണ് ആർ.എസ്.എസ് പോലുള്ള സംഘടനകൾ ഉന്നയിക്കുന്നത്. ഇതേ ആവശ്യം ഉയർത്തുന്ന ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പോലുള്ള സംഘടനകളുമായി യു.ഡി.എഫ് ഉറ്റ സൗഹൃദത്തിലാണ്. മതരാഷ്ട്രം എന്ന ആശയത്തോട് യു.ഡി.എഫ് സമരസപ്പെട്ടെന്നാണ് അതിനർത്ഥം.
- ടി.പി.രാമകൃഷ്ണൻ,
എൽ.ഡി.എഫ് കൺവീനർ
വർഗീയ സംഘടനകളുമായി യു.ഡി.എഫ് സഖ്യത്തിലായത് പ്രചാരണ വിഷയമാക്കും. വർഗീയ സംഘടനകളുമായി യു.ഡി.എഫ് പരസ്യമായി കൈകോർത്തു കഴിഞ്ഞു. സാമൂഹ്യ ക്ഷേമപെൻഷൻ നൽകുന്നത് കൈക്കൂലിയാണെന്ന് അഭിപ്രായപ്പെട്ട പ്രതിപക്ഷമാണ് കേരളത്തിലുള്ളത്.
- എം.വി.ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |