
ന്യൂഡൽഹി: നമ്മുടെ ഭരണഘടന ദേശീയ അഭിമാനത്തിന്റെ രേഖയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് ദേശീയവാദത്തിലൂന്നി രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഗ്രന്ഥമാണിതെന്നും പറഞ്ഞു. സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടന്ന ഭരണഘടനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. ചടങ്ങിൽ മലയാളം, മറാത്തി, നേപ്പാളി, പഞ്ചാബി, ബോഡോ, കാശ്മീരി, തെലുങ്ക്, ഒഡിയ, ആസാമീസ് ഭാഷകളിലെ ഭരണഘടനയുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കി.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ‌്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാർ, എം.പിമാർ തുടങ്ങിയവർ പങ്കെടുത്തു.
ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം : പ്രധാനമന്ത്രി
ഭരണഘടന ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും അതിന്റെ കടമകൾ ഉയർത്തിപ്പിടിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. ഭരണഘടനാ ദിനത്തോടനുബന്ധിച്ചാണ് കത്ത്.പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള തന്നെ 24 വർഷം തുടർച്ചയായി സർക്കാർ തലവനെന്ന നിലയിൽ ജനങ്ങളെ സേവിക്കാൻ പ്രാപ്തമാക്കിയത് ഭരണഘടനയുടെ ശക്തിയാണെന്ന് കത്തിൽ പറഞ്ഞു.വികസിത ഭാരതമെന്ന ലക്ഷ്യത്തിനായി പൗരനെന്ന കടമകൾ നിർവഹിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഭരണഘടന
അപകടത്തിൽ: കോൺഗ്രസ്
ബി.ജെ.പിയും ആർ.എസ്.എസും ഭരണഘടനയെ അപകടത്തിലാക്കിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ .ഒരിക്കൽ എതിർത്ത ഭരണഘടനയെ ആർ.എസ്.എസ് ഇപ്പോൾ സ്വന്തം പ്രമാണമാക്കി മാറ്റാൻ നിർബന്ധിതമായി.പ്രതിപക്ഷത്തു നിന്ന് എതിർപ്പുകളുയർന്നപ്പോഴാണ് പ്രധാനമന്ത്രി മോദി താൻ ഒരു പാവപ്പെട്ടവന്റെ മകനാണെന്ന വാദം ഉയർത്താൻ തുടങ്ങിയത്. റെയിൽവേ കാന്റീൻ ഉടമയെ ചായക്കാരനെന്ന് വിശേഷിപ്പിക്കുന്നു. പക്ഷേ ഭരണഘടന എല്ലാവർക്കും വേണ്ടി നിർമ്മിച്ചതാണെന്നും പറഞ്ഞു. ഭരണഘടനയ്‌ക്കെതിരായ ഏതൊരു ആക്രമണവും സാധാരണക്കാരുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |