
ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെയ്ക്ക് കുരുക്കായി പുതിയ വിവാദം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ജന്മദിനാഘോഷത്തിനിടെ മന്ത്രിയുടെ മുന്നിൽ അർദ്ധ നഗ്ന വേഷത്തിൽ യുവതികൾ നൃത്തം ചെയ്തതാണ് ഡി.എം.കെയെ വെട്ടിലാക്കിയത്. ശിവഗംഗ ജില്ലയിൽ നടന്ന ആഘോഷത്തിൽ മന്ത്രി എസ്. പെരിയ കറുപ്പൻ നൃത്തം ആസ്വദിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. തമിഴ് സംസ്കാരത്തെയും സ്ത്രീകളുടെ അന്തസിനെയും ഹനിക്കുന്നതാണ് സംഭവമെന്ന് ബി.ജെ.പി ആരോപിച്ചു.
യാതൊരു യോഗ്യതയുമില്ലാതെ പാരമ്പര്യ പിന്തുടർച്ചയുടെ പേരിൽ ഉപമുഖ്യമന്ത്രിയായ ഒരാളുടെ ജന്മദിനം ആഘോഷിക്കുന്നു. പരിപാടി അശ്ലീല കാഴ്ചയാക്കി മാറ്റി. ഇത്തരം അശ്ലീലതയെ മഹത്വവത്കരിക്കുന്നത് അപമാനകരമാണ്. അർദ്ധനഗ്നകളായ സ്ത്രീകളെ വിളിച്ചുവരുത്തി നൃത്തം ചെയ്യിക്കുകയും കൈയടിക്കുകയും ചെയ്യുന്ന ഡി.എം.കെ നേതാക്കളെ സ്ത്രീകൾ പരാതി നൽകാൻ എങ്ങനെ ആശ്രയിക്കും. ക്രമസമാധാന പ്രശ്നങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, അഴിമതി, ഭരണപരമായ പരാജയങ്ങൾ എന്നിവ നേരിടുന്നതിനിടെ മുഖ്യമന്ത്രി മുതലുള്ള നേതാക്കൾ ഇത്തരം ആഘോഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലജ്ജാകരമാണ്" -ബി.ജെ.പി തമിഴ്നാട് ഘടകം എക്സിൽ കുറിച്ചു.
അതേസമയം, സ്ത്രീകളോട് നൃത്തം ചെയ്യാൻ മന്ത്രി നിർദ്ദേശിച്ചുവെന്ന വാർത്ത ഡി.എം.കെ വൃത്തങ്ങൾ നിഷേധിച്ചു, കലാകാരന്മാർ വേദിയിൽ നിന്നിറങ്ങി നൃത്തം ചെയ്യുകയായിരുന്നു. എ.ഐ.എ.ഡി.എം.കെ പരിപാടികളിലും സമാനമായ പ്രകടനങ്ങൾ നടന്നിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. ഡി.എം.കെ നേതാക്കളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന സംഭവമാണിതെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് കോവൈ സത്യൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |