SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.06 PM IST

'ജയറാം വംശീയവാദിയാണെന്ന് അയാൾ പറഞ്ഞു, രാജസേനനെ പൂർണമായും ഒഴിവാക്കി'; വെളിപ്പെടുത്തി പ്രമുഖ സംവിധായകൻ

Increase Font Size Decrease Font Size Print Page
jayaram

ഒരുകാലത്ത് മലയാളത്തിന് ഒട്ടനവധി ജനപ്രിയ സിനിമകൾ സമ്മാനിച്ച നടനാണ് ജയറാം. അടുത്തിടെ ജയറാമിനെക്കുറിച്ച് പലതരം വിവാദങ്ങളും ഉയർന്നുവന്നിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സംഭവം. ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളി വീട്ടിലെത്തിച്ച് പൂജ നടത്തിയെന്നായിരുന്നു വിവാദം. സംവിധായകൻമാരായ രാജസേനൻ, പ്രതാപ് പോത്തൻ എന്നിവരുമായുള്ള ജയറാമിന്റെ പ്രശ്നങ്ങളും വർഷങ്ങൾക്കുമുൻപ് ചർച്ചയായാതാണ്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് ജയറാമുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരിക്കുകയാണ്.

'സീനിയേഴ്‌സെന്ന ചിത്രത്തിനുശേഷം ജയറാം അഭിനയിച്ച പല സിനിമകളും ബോക്‌സോഫീസിൽ വലിയ വിജയം കണ്ടിരുന്നില്ല. പിന്നീട് ജയറാം ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടിയോടൊപ്പം അഭിനയിച്ച എബ്രഹാം ഓസ്‌ലർ എന്ന ചിത്രത്തിലൂടെയാണ്. അതിനുശേഷം ജയറാം കൂടുതൽ അഭിനയിച്ചത് അന്യഭാഷ ചിത്രങ്ങളിലാണ്. അതിൽ നിന്നും അദ്ദേഹത്തിന് നടനെന്ന നിലയിൽ ഒരുനേട്ടവും കൈവരിക്കാൻ കഴിഞ്ഞില്ല.

ജയറാമിനെതിരെ ആദ്യമായി ആക്ഷേപമുന്നയിച്ചത് അദ്ദേഹത്തെ നായകനാക്കി ഒമ്പത് ചിത്രങ്ങൾ സംവിധാനം ചെയ്ത രാജസേനനായിരുന്നു. അവർ തമ്മിലുള്ള സൗഹൃദം മ​റ്റുള്ളവർക്ക് അസൂയ ഉണ്ടാക്കുന്ന തരത്തിലുള്ളതായിരുന്നു. എന്നാൽ ജയറാമിന്റെ സിനിമയിലെ ഗ്രാഫ് ഉയരുകയും രാജസേനന്റെ ഗ്രാഫ് താഴുകയും ചെയ്തപ്പോൾ സൗഹൃദത്തിലും അകൽച്ചയുണ്ടായി. വിളിക്കുമ്പോൾ പലപ്പോഴും തിരക്കാണെന്ന് പറഞ്ഞ് ജയറാം രാജസേനനെ പൂ‌ർണമായി ഒഴിവാക്കുകയായിരുന്നു. അങ്ങനെ എന്നന്നേക്കുമായി ആ വിളികൾ അവസാനിച്ചു. അതിനെക്കുറിച്ച് പലരും രാജസേനനോട് ചോദിക്കുമ്പോൾ കാരണം അറിയില്ലെന്നാണ് ഉത്തരം പറഞ്ഞത്.

അതേസമയം തന്നെ പ്രതാപ് പോത്തൻ ജയറാമിന്റെ പേരെടുത്ത് പറയാതെ ജയറാമിനെ ആക്ഷേപിച്ചു. മലയാളത്തിലെ നടൻ അഹങ്കാരിയാണെന്നും പത്മശ്രീക്ക് അർഹനല്ലെന്നും ആരോപിച്ചു. മകന്റെ ഡേ​റ്റിനായി വിളിച്ചപ്പോൾ പഴയ സംവിധായകരുമൊത്ത് പ്രവർത്തിക്കാൻ താൽപര്യമില്ലെന്ന് ജയറാം പറഞ്ഞതായി പ്രതാപ് പോത്തൻ പോസ്​റ്റിൽ കുറിച്ചിരുന്നു. ഈ സംഭവത്തിൽ ജയറാം അമ്മ താരസംഘടനയിൽ പരാതി കൊടുത്തുവെന്നാണ് അറിയാൻ സാധിച്ചത്. ജയറാം വംശീയവാദിയാണെന്നും പ്രതാപ് പോത്തൻ പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിൽ ജയറാം തന്റെ വീട്ടിൽ കറുത്ത് തടിച്ച ചക്കപോത്ത് പോലൊരു തമിഴ് സ്ത്രീയുണ്ടെന്ന് പറഞ്ഞിരുന്നു. ഇത് തമിഴ്നാട്ടിലുൾപ്പെടെ വൻവിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ജയറാമിനെതിരെ എഗ്‌മോർ മജിസ്‌ട്രേ​റ്റ് കോടതിയിൽ ഒരു സ്ത്രീ കേസ് കൊടുത്തിരുന്നു. ജയറാം മാപ്പ് പറഞ്ഞും സ്വാധീനം ഉപയോഗിച്ചും കേസിൽ നിന്നും രക്ഷപ്പെട്ടു'- ആലപ്പി അഷ്‌റഫ് പറഞ്ഞു.

TAGS: JAYARAM, ACTOR, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY