മൃതദേഹം മെഡിക്കൽ വിദ്യാഭ്യാസത്തിനായി കൈമാറും
കൽപ്പറ്റ: ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് നിർണായകമായ സംഭാവന നൽകിയ ആദ്യകാല ടൂറിസം സംരംഭകൻ കെ. രവീന്ദ്രൻ വിടവാങ്ങി. നാടിന്റെ നന്മക്ക് വേണ്ടി സാമൂഹ്യ പ്രതിബദ്ധയോടെ പ്രവർത്തിച്ച അദ്ദേഹം മൃദേഹം വിദ്യാർത്ഥികളുടെ പഠനത്തിനായി സ്വകാര്യ മെഡിക്കൽ കോളേജിന് വിട്ട് നൽകിയാണ് വിടപറഞ്ഞത്. പൊഴുതനയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം ബന്ധുക്കൾ ഞായറാഴ്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം കൈമാറും. വയനാട് ജില്ലയിൽ ഇത്രയധികം ടൂറിസത്തിന് വളർച്ച ഇല്ലാതിരുന്ന ഒരു കാലത്താണ് പൊഴുതനയിലെ കെ. രവീന്ദ്രൻ എന്ന കരിമത്തിൽ രവിയേട്ടൻ ജില്ലയിലെ ആദ്യത്തെ ഹോംസ്റ്റേ ആരംഭിക്കുന്നത്. വീടിനോട് ചേർന്ന് രണ്ട് മുറികൾ വയനാട്ടിൽ വിരുന്നെത്തുവർക്ക് താമസം ഒരുക്കാനായി മാറ്റിവെച്ചു. തന്റെ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം താമസക്കാർക്ക് നൽകി. അങ്ങനെ ഹോംസ്റ്റേ എന്ന സങ്കല്പം യാഥാർത്ഥ്യമാക്കി. പിന്നീട് പലരും ജില്ലയിലാകെ ധാരാളം ഹോംസ്റ്റേകൾ ആരംഭിച്ചു. 20 വർഷങ്ങൾക്കു മുമ്പ് റിസോർട്ടുകളുടെ നിർമ്മാണം ആരംഭിച്ചതോടെ വിവിധ സംരംഭകരെ ചേർത്ത് വയനാട് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടന രൂപീകരിച്ചു. തികഞ്ഞ പരിസ്ഥിതി സ്‌നേഹിയായിരുന്ന അദ്ദേഹം മികച്ചൊരു കർഷകൻ കൂടിയായിരുന്നു. കർഷകർക്ക് കൃഷിയിൽ നിന്നുള്ള വരുമാനത്തിനൊപ്പം ടൂറിസത്തിൽ നിന്നും വരുമാനം ലഭിക്കാൻ ഫാം ടൂറിസം നടപ്പാക്കണം എന്ന് ആവശ്യവുമായി സർക്കാരിനെ സമീപിച്ചു. കാലക്രമേണ അതും യാഥാർത്ഥ്യമായി. രവിയേട്ടന്റെ നേതൃത്വത്തിൽ ടൂറിസം സംരംഭങ്ങളും സംഘടനയും വളർന്നു. മഴക്കാലത്ത് തീരെ വിനോദസഞ്ചാരികൾ വരാതിരുന്ന വയനാട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിന് മഴക്കാല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വാർത്താക്കളുമായി ചേർന്ന് നടപടികൾ സ്വീകരിച്ചു. ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച വയനാട് മഴ മഹോത്സവം അഥവാ സ്‌പ്ലഷിന്റെ സംഘാടകരിൽ ഒരാളും കെ. രവീന്ദ്രനായിരുന്നു.
85 ആം വയസ്സിൽ നിര്യാതനായ രവിയേട്ടന്റെ മൃദേഹം നാളെ പൊതുദർശനത്തിനുശേഷം പഠനത്തിനായി മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും. വയനാടിനെ ലോക ടൂറിസം ഭൂപടത്തിലേക്കെത്തിച്ച മികച്ചൊരു സംഘാടകനാണ് ഓർമ്മയാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |