
കട്ടക്ക്: ഇന്ത്യക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 176 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് ആണ് നേടിയത്. മുന്‍നിരയും മദ്ധ്യനിരയും തിളങ്ങാതിരുന്ന മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 28 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറിയും നാല് സിക്‌സറുകളും പായിച്ച ഹാര്‍ദിക് 59 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
പരിക്കിന് ശേഷം മടങ്ങിയെത്തിയ ശുബ്മാന്‍ ഗില്‍ 4(2) ആദ്യ ഓവറില്‍ തന്നെ പുറത്തായി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 12(11), അഭിഷേക് ശര്‍മ്മ 17(12) എന്നിവരും പെട്ടെന്ന് മടങ്ങി. പവര്‍പ്ലേ പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 48ന് മൂന്ന് എന്ന നിലയിലേക്ക് വീണിരുന്നു. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ തിലക് വര്‍മ്മ 32 പന്തുകളില്‍ നിന്നാണ് 26 റണ്‍സ് നേടിയത്. അക്‌സര്‍ പട്ടേല്‍ 23(21), ശിവം ദൂബെ 11(9) എന്നിവരും നിരാശപ്പെടുത്തി. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ 10*(5) പുറത്താകാതെ നിന്നു.
ബൗളിംഗിലും ഫീല്‍ഡിംഗിലും മികച്ച പ്രകടനാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. ഇന്ത്യന്‍ മുന്‍നിരയെ അതിവേഗം റണ്‍സ് കണ്ടെത്തുന്നതില്‍ നിന്ന് തടയാന്‍ അച്ചടക്കമുള്ള ബൗളിംഗിലൂടെ പ്രോട്ടീസിന് സാധിച്ചു. ലുങ്കി എങ്കിടി മൂന്ന് വിക്കറ്റുകളും ലുതോ സിപംല രണ്ട് വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ ഡൊണോവാന്‍ ഫെറാറിയ ഒരു വിക്കറ്റ് വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |