
മുംബയ്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും സ്‌പീക്കറുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നലെ രാവിലെ മഹാരാഷ്ട്രയിലെ ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം.
2004 മുതൽ 2008വരെ ഒന്നാം യു.പി.എ സർക്കാരിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു. 2008ൽ മുംബയ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശിവരാജ് പാട്ടീൽ രാജിവച്ചു.
1935 ഒക്ടോബർ 12ന് ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി ജനനം. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി. 1972ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിച്ചു. മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ചു. 1980ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏഴു തവണ ലോക്സഭാംഗമായി. 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രി. 1991 മുതൽ 1996 വരെ ലോക്സഭാ സ്പീക്കർ. 2010 മുതൽ 2015വരെ പഞ്ചാബ് ഗവർണറായും സേവനമനുഷ്ഠിച്ചു. ഭാര്യ വിജയാതൈ എസ്.പാട്ടീൽ. മകൻ ശൈലേഷ് പാട്ടീൽ, സ്വപ്ന പാട്ടീൽ. മരുമകൾ ബി.ജെ.പി നേതാവായ അർച്ചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |