
കിളിമാനൂർ: ചരിത്രസ്മൃതികൾ ഉറങ്ങുന്ന തമ്പുരാട്ടിപ്പാറയിലേക്ക് സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടും,പ്രദേശത്തെ ടൂറിസം വികസനം സ്വപ്നങ്ങളിൽ ഒതുങ്ങുന്നതായി ആക്ഷേപം. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ ചാരുപാറയ്ക്ക് സമീപം തലയുയർത്തി നിൽക്കുന്ന തമ്പുരാട്ടിപ്പാറ,ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
മുകൾപ്പരപ്പിൽ ഒരു ഫുട്ബാൾ ഗ്രൗണ്ടിനോളം വലിപ്പമുള്ള ഇടവും,പാറയുടെ മറുവശത്തായി ഗുഹയുമുണ്ട്. ഇവിടെനിന്നു നോക്കിയാൽ കണ്ണെത്താം ദൂരത്ത് കാഴ്ചകൾ. മറുവശത്ത് കുറ്റിച്ചെടികളും കാട്ടു മരങ്ങളുമായി വനഭംഗിയോടെയാണ് പാറയുടെ നിൽപ്പ്. വാനരന്മാരും മയിലും മുള്ളൻപന്നിയും കാഴ്ചയ്ക്ക് വിരുന്നൊരുക്കുന്നു. താഴ്വരയിലൂടെ ഒഴുകുന്ന ചിറ്റാറും സമീപത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
ഉയരുന്ന ആക്ഷേപം
തമ്പുരാട്ടിപ്പാറയെയും പുളിമാത്ത് പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ കടലുകാണിപ്പാറയെയും ബന്ധിപ്പിച്ച് റോപ് വേ ഉൾപ്പെടെയുള്ള ടൂറിസം വികസന സാദ്ധ്യതകളെക്കുറിച്ച് മുൻപ് പഠനം നടത്തുകയും അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എം.എ.ബേബി ഇക്കാര്യത്തിൽ താത്പര്യം കാട്ടുകയും ചെയ്തിരുന്നു.എന്നാൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് മറ്റു നടപടികളുണ്ടായില്ല.
എന്നാൽ കടലുകാണിപ്പാറയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിന്റെ ഇടപെടൽമൂലം ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപ വിനിയോഗിച്ച് നിരവധി പദ്ധതികൾ നടപ്പിലാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയും ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുകയും ചെയ്തു.റോപ്പ്‌വേ സംവിധാനം ഉൾപ്പെടെയുള്ളവ നടപ്പിലാക്കി തമ്പുരാട്ടിപ്പാറയെയും ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പരിശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
തമ്പുരാട്ടിപ്പാറ
സ്ഥിതിചെയ്യുന്നത് ചിറ്റാറിന്റെ കരയിൽ
ഭൂനിരപ്പിൽ നിന്ന് 800 അടി ഉയരം
പാറയുടെ കാഴ്ചകൾ കണ്ട് ഒടുവിൽ ചിറ്റാറിൽ നീരാടാം.
നടപ്പാക്കേണ്ടത്
1) കടലുകാണിപ്പാറയും തമ്പുരാട്ടിപ്പാറയും തമ്മിൽ റോപ്പ് വേ
2) സാഹസിക ടൂറിസം.
3) പിൽഗ്രിം ടൂറിസം
4) ജഡായു പാറ പോലെ ഇലക്ട്രിക് കാറുകളിൽ ടൂറിസ്റ്റുകളെ മുകളിൽ എത്തിക്കാം.
നിരവധി ടൂറിസം സാദ്ധ്യതകളുള്ള ഇവിടെ ക്വാറി മാഫിയ കൈയടക്കുമോ എന്ന് പ്രകൃതിസ്നേഹികൾ ഭയക്കുന്നതിൽ അദ്ഭുതമില്ല. സമീപത്തെ ചെറുമലകളെല്ലാം അവർ കൈയടക്കിയിട്ടുണ്ട്.
പ്രദേശവാസികൾ
ഫോട്ടോ: തമ്പുരാട്ടിപ്പാറ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |