SignIn
Kerala Kaumudi Online
Sunday, 28 December 2025 11.44 AM IST

ശബരിമല സ്വർണക്കൊള്ള; തൊണ്ടിമുതൽ കണ്ടെത്താൻ ശ്രമം, ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങും

Increase Font Size Decrease Font Size Print Page
sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അവസാനഘട്ട അന്വേഷണത്തിനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. യഥാർത്ഥ തൊണ്ടിമുതൽ എവിടെയാണെന്ന അന്വേഷണമാണ് നടക്കുന്നത്. എന്നാല്‍ ഈ ചോദ്യത്തിന് അറസ്റ്റിലായ ഗോവർധൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി നാളെ കോടതിയിൽ അപേക്ഷ നൽകും. സ്മാർട്ട് ക്രിയേഷനിൽ വേർതിരിച്ചെടുത്ത സ്വർണം ആർക്ക് വിറ്റെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. സ്വർണം കൈമാറിയ ഇടനിലക്കാരൻ കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

തമിഴ്നാട്ടിൽ വൻരാഷ്ട്രീയ ബന്ധമുള്ള ദിണ്ഡിഗല്ലിലെ ഡയമണ്ട് മണിയുടെ (ഡി-മണി) കൂട്ടാളി ശ്രീകൃഷ്ണന്റെ ഫോണിലേക്ക് മുഖ്യപ്രതി ഉണ്ണികൃഷ്ണൻപോറ്റി വിളിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിലെടുത്ത് മണി ഉപയോഗിക്കുന്ന മൂന്ന് സിംകാർഡുകളിലൂടെ നടത്തിയ കോൾ വിവരങ്ങൾ പരിശോധിക്കുകയാണ്. രാഷ്ട്രീയസ്വാധീനമുള്ള വമ്പന്മാരുടെ ബിനാമിയാണ് മണിയെന്നും സംശയിക്കുന്നുണ്ട്.

സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചാണ് പോറ്റിയും സംഘവും ഉരുക്കിമാറ്റിയതെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. എന്നാൽ ദിണ്ഡിഗൽ സംഘം പാളികൾ അപ്പാടെ മാറ്റിയിട്ടുണ്ടോയെന്നും വിഗ്രഹങ്ങൾ കടത്തിയോയെന്നുമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. വിരുദുനഗർ സ്വദേശിയായ ശ്രീകൃഷ്ണന് വിഗ്രഹങ്ങളും പഴയ പാത്രങ്ങളും പുരാവസ്തുക്കളും വിൽക്കുന്ന ബിസിനസാണ്. ശ്രീകൃഷ്ണനെ അറിയില്ലെന്ന് മണി മൊഴിനൽകിയതായാണ് അറിയുന്നത്.

അതേസമയം, സ്വർണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ലെന്നും അന്വേഷണ സംഘം വേട്ടയാടുകയാണെന്നും ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ മണി കരഞ്ഞുപറഞ്ഞു. കേരളത്തിൽ ബിസിനസില്ല. പോറ്റിയെ അറിയില്ല. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി. ദിണ്ഡിഗലിലെ ചെറിയ ബിസിനസേയുള്ളൂ. അന്വേഷണവുമായി സഹകരിക്കും. ശബരിമലയിൽ വന്നിട്ടില്ല. സുഹൃത്തായ ബാലമുരുകന്റെ സിം ഉപയോഗിച്ചത് മാത്രമാണ് തെറ്റ്. സ്വർണക്കൊള്ളയെക്കുറിച്ച് ടിവിയിൽ കണ്ട അറിവേയുള്ളൂ. ഒരുതെറ്റും ചെയ്തിട്ടില്ല. സാധാരണക്കാരനാണ്. സ്വർണബിസിനസില്ല. ഗ്രാമവാസിയാണ്. നിരപരാധിയാണ്. വേട്ടയാടരുതെന്നൊക്കെയാണ് മണി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

TAGS: SABARIMALA, GOLD CASE, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.