
തിരുവനന്തപുരം: ദേശീയ തലത്തിൽ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ വരുത്തിയ വിവാദപരമായ വെട്ടിമാറ്റലുകളെ പ്രതിരോധിക്കാൻ കേരളം സ്വന്തം പാഠപുസ്തകങ്ങൾ പുറത്തിറക്കുന്നു. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിൽ കാലങ്ങളായി ഉപയോഗിച്ചുവന്നിരുന്ന എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ഒഴിവാക്കി, സംസ്ഥാനത്തിന്റെ തനതായ പാഠ്യപദ്ധതി പ്രകാരം പുസ്തകങ്ങൾ അച്ചടിക്കാനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതിന്റെ ആദ്യഘട്ടമായി പ്ലസ് വൺ പാഠപുസ്തകങ്ങൾ ജനുവരി അവസാനവാരം പുറത്തിറക്കും. 39 ടൈറ്റിലുകളിലായി ഏകദേശം നാല് ലക്ഷത്തോളം പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. ഇതിൽ ഇംഗ്ലീഷ്, ജർമൻ, ലാറ്റിൻ തുടങ്ങിയ ഭാഷാപാഠപുസ്തകങ്ങളും ജേർണലിസം, സോഷ്യൽവർക്ക് തുടങ്ങിയ വിഷയങ്ങളിലെ പാഠപുസ്തകങ്ങളും ഉൾപ്പെടുന്നു. കൂടാതെ ചരിത്രം, രാഷ്ട്രമീമാംസ, സമൂഹശാസ്ത്രം എന്നീ പുഠപുസ്തകങ്ങൾ കൂടി പ്രസിദ്ധീകരിക്കും. വിവിധ പ്രവേശന പരീക്ഷകളുടെ സിലബസ് ഏകീകരണമുള്ളതിനാൽ സയൻസ് വിഷയങ്ങളിൽ എൻ.സി.ആർ.ടി പുസ്തകങ്ങൾ തന്നെയാവും പഠിപ്പിക്കുക.
അക്കാഡമിക പ്രതിരോധം
ചരിത്രം, രാഷ്ട്രമീമാംസ, സമൂഹശാസ്ത്രം എന്നീ വിഷയങ്ങളിലാണ് എൻ.സി.ഇ.ആർ.ടി കഴിഞ്ഞ കാലങ്ങളിൽ വലിയ രീതിയിലുള്ള ഒഴിവാക്കലുകൾ നടത്തിയത്. രാജ്യത്തിന്റെ മതനിരപേക്ഷ ചരിത്രത്തെയും ഭരണഘടനാ മൂല്യങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള ഈ മാറ്റങ്ങൾ അംഗീകരിക്കാനാവില്ല. ദേശീയ വിദ്യാഭ്യാസനയം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ ചെറുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
എട്ടിന് കരിക്കുലം കമ്മിറ്റി
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ നിലവിലുള്ള സജ്ജീകരണങ്ങൾ മാറ്റി ബാക്ക് ബെഞ്ച് ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള ഘടനാ റിപ്പോർട്ട്, കുട്ടികളുടെ സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ തയ്യാറാക്കിയ പഠനറിപ്പോർട്ട്, സ്‌കൂൾ മദ്ധ്യവേനൽ അവധിമാറ്റ നിർദ്ദേശം സംബന്ധിച്ച റിപ്പോർട്ട് എന്നിവ ജനുവരി എട്ടിന് ചേരുന്ന കരിക്കുലം കമ്മിറ്റി യോഗം പരിഗണിക്കും.
''സ്വന്തമായി പാഠപുസ്തകങ്ങൾ നിർമ്മിക്കുമ്പോൾ സംസ്ഥാനത്തിനുണ്ടാകുന്ന അധിക സാമ്പത്തിക ബാദ്ധ്യത ഒരു തടസമായി കാണുന്നില്ല. വരുംതലമുറയുടെ വിദ്യാഭ്യാസ ഗുണമേന്മയ്ക്കാണ് മുൻഗണന.
-വി.ശിവൻകുട്ടി
വിദ്യാഭ്യാസ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |