
തിരുവനന്തപുരം: പഠനാന്തരീക്ഷവും ജോലി സാദ്ധ്യതയും സാമൂഹ്യസുരക്ഷിതത്വവും ഉറപ്പാക്കി വിദേശപഠനത്തിനായി പറക്കാം. കേരളത്തിലെ വിദ്യാർത്ഥികൾക്കായി നോർക്ക റൂട്ട്സിന്റെ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടലിലൂടെ (studentportal.norkaroots.kerala.gov.in) വിവരങ്ങൾ വിരൽതുമ്പിലെത്തും. യു.കെ,ജർമ്മനി,കാനഡ,ന്യൂസിലാൻഡ്,കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ,ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിവരങ്ങളുമുണ്ട്.മെഡിക്കൽ പഠനത്തിനായി യു.എസും ചൈനയും തിരഞ്ഞെടുക്കുന്നവർ കേരളത്തിൽ കൂടുതലുള്ള സാഹചര്യത്തിൽ അടുത്തഘട്ടത്തിൽ ആ രാജ്യങ്ങളും ഉൾപ്പെടുത്തും.മെഡിക്കൽ,ഐ.ടി,എൻജിനിയറിംഗ്,എം.ബി.എ തുടങ്ങിയ കോഴ്സുകൾ സംബന്ധിച്ച വിവരങ്ങളാണ് നിലവിൽ ലഭ്യമാകുന്നത്.വിദേശത്തെ ഓരോ യൂണിവേഴ്സിറ്റികളുടെയും റാങ്കിംഗും പോർട്ടലിലൂടെ അറിയാം. കൂടാതെ ഓരോ രാജ്യങ്ങളിലും ലഭ്യമാകുന്ന സ്‌കോളർഷിപ്പുകൾ, എമിഗ്രേഷൻ നിയമങ്ങൾ,സംസ്കാരം എന്നിങ്ങനെയെല്ലാം മനസിലാക്കാൻ കഴിയും.നിലവിൽ പഠനത്തിനായി വിദേശത്തേക്ക് പോകുന്നവർ ഏജന്റുമാരുടെ ചതിക്കുഴിയിൽ വീഴാറുണ്ട്.ഇതൊഴിവാക്കാനാണ് നോർക്കയുടെ പരിശ്രമം.
വിദേശത്തേക്ക് 40,000 കോടി
വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രതിവർഷം 2.14ലക്ഷം കോടി എത്തുന്നുവെന്നാണ് കണക്ക്. എന്നാൽ 40,000 കോടി തിരിച്ച് വിദേശത്തേക്ക് പഠനസംബന്ധമായ ആവശ്യങ്ങൾക്കായി ഒഴുകുന്നു.ഇതിൽ ബഹുഭൂരിപക്ഷവും ബാങ്ക് വായ്പകളാണ്.
2.5ലക്ഷം വിദ്യാർത്ഥികൾ
2023ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം വിദേശത്ത് പഠിക്കുന്നത് 2.5ലക്ഷം കുട്ടികൾ .2018ൽ 1,29,763.പ്രതിവർഷം പഠനത്തിനായി പോകുന്നത് 30,000 പേരാണ്.
നാല് കാരണങ്ങൾ
വിദേശ ഡിഗ്രികളുടെ തൊഴിൽ സാദ്ധ്യത
സ്ഥിരതാമസ അവസരങ്ങൾ.
മെഡിക്കൽ,ഐ.ടി,ബിസിനസ് തുടങ്ങിയ മേഖലകളിൽ കൂടുതൽ അവസരങ്ങൾ.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സ്റ്റഡിവർക്ക് വിസ നയങ്ങൾ.
കേരളത്തിന് പുറത്ത് മലയാളികൾ സുരക്ഷിതരായിരിക്കണം.പഠനത്തിന് പോകുന്നവർക്കും അത് ഉറപ്പാക്കുകയാണ് നോർക്കയുടെ ലക്ഷ്യം. ഓരോ രാജ്യത്തെയും സാഹചര്യമറിഞ്ഞ് തീരുമാനമെടുക്കാൻ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ വിദ്യാർത്ഥികളെ സഹായിക്കും.
-അജിത് കോളശേരി
സി.ഇ.ഒ, നോർക്ക റൂട്ട്സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.