
ന്യൂഡൽഹി: വിമാനസർവ്വീസുകളിലെ സുരക്ഷാ നടപടിക്രമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് എയർ ഇന്ത്യ പൈലറ്റുമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങളും വിമാനങ്ങളിലെ ഉപകരണ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഉൾപ്പെടെ ഒന്നിലധികം സുരക്ഷാ വീഴ്‌ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പൈലറ്റുമാരായ നിഷാന്ത് തോലിയ, ഋഷി കുമാർ ബഡോലെ, അരുൺ മെഹ്‌റ, പ്രിയങ്ക് ബെയ്ൻസ്‌ല എന്നിവർക്കെതിരെയാണ് നടപടി. ഇവരുടെ പേരിൽ ഡിസംബർ 29ന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം. ഔദ്യോഗിക രേഖകൾ പ്രകാരം ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളെയും സിസ്റ്റം തകരാറുകളെയും സംബന്ധിച്ച് പൈലറ്റുമാർക്ക് നേരത്തെ അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം.
ഡൽഹിയിൽ നിന്ന് ടോക്കിയോയിലേക്കുള്ള ഫ്ലൈറ്റ് എഐ 358 വിമാനത്തിന്റെ സർവ്വീസിനിടെ, വാതിലിനു സമീപം പുകയുടെ ഗന്ധം അനുഭവപ്പെട്ടതായി ഡിജിസിഎ പറയുന്നു. സർവ്വീസ് സമയത്ത് പാലിച്ച സുരക്ഷാ പ്രോട്ടോക്കോളുകളെ കുറിച്ച് ഈ സംഭവം കൂടുതൽ ചോദ്യങ്ങൾ ഉയർത്തി. മിനിമം മാനദണ്ഡങ്ങൾ പോലും പാലിക്കാത്ത ഉപകരണങ്ങൾ വിമാനത്തിൽ ഉപയോഗിച്ചുവെന്നതാണ് മറ്റൊരു പ്രധാന കണ്ടെത്തൽ.
ആരോപണങ്ങൾക്ക് മറുപടി നൽകാൻ നാലു പൈലറ്റുമാരെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അവരുടെ പ്രതികരണത്തിനും അന്വേഷണങ്ങൾക്കും ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും ഡിജിസിഎ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |