
ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ്‌ക്ക് നോട്ടീസ് അയച്ച് സിബിഐ. ജനുവരി 11ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ ആസ്ഥാനമായ ഡൽഹിയിൽ എത്താനാണ് നോട്ടീസിലുള്ളത്.
സെപ്‌തംബർ 27ന് ടിവികെ നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള സിബിഐ അന്വേഷണത്തോട് സഹകരിക്കുമെന്ന് ആദ്യഘട്ടത്തിൽ തന്നെ ടിവികെ വ്യക്തമാക്കിയിരുന്നു. അപകടത്തിന് പിന്നിൽ സംസ്ഥാനസർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയാണെന്നാണ് ടിവികെയുടെ ആരോപണം. ഇതിനെ പിന്തുണയ്ക്കുന്ന വീഡിയോ തെളിവുകൾ ഉൾപ്പെടെ ടിവികെ ഹാജരാക്കിയിട്ടുണ്ട്.
ടിവികെ പാർട്ടിയുടെ പ്രധാന നേതാക്കളെ കഴിഞ്ഞ ആഴ്‌ച ഡൽഹിയിലെ കേന്ദ്ര ഏജൻസിയുടെ ഓഫീസിൽ ചോദ്യം ചെയ്‌തിരുന്നു. ജനറൽ സെക്രട്ടറി എൻ. ആനന്ദ്, തിരഞ്ഞെടുപ്പ് മാനേജ്മേന്റ് ജനറൽ സെക്രട്ടറി ആദവ് അർജുന, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി (ഐ.ടി ആൻഡ് സോഷ്യൽ മീഡിയ) സി.ടി.ആർ നിർമ്മൽ കുമാർ, കരൂർ വെസ്‌റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകൻ തുടങ്ങിയരിൽ നിന്ന് മൊഴിയെടുത്തുവെന്നാണ് വിവരം. കരൂർ ജില്ലാ കളക്‌ടർ എം. തങ്കവേൽ, കരൂർ സിറ്റി എസ്.പി മണിവണ്ണൻ, എ.എസ്.പി പ്രേമാനന്ദൻ തുടങ്ങിയ ഉദ്യോഗസ്ഥരിൽ നിന്നും സിബിഐ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. തമിഴ്നാട്ടിൽ സിബിഐക്ക് ഓഫീസുണ്ടായിട്ടും നേതാക്കളെ ഡൽഹിക്ക് വിളിച്ചുവരുത്തുന്നതിൽ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടോയെന്ന സംശവും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |