തിരുവനന്തപുരം: കായലോരത്ത് കൂടി നടപ്പാത, സൈക്കിൾ സവാരി,പാർക്കുകൾ... അടിമുടി മാറാനൊരുങ്ങുകയാണ് വെള്ളായണി കായൽ. മൈനർ ഇറിഗേഷൻ വകുപ്പാണ് കായലിന്റെ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
കായൽ,വയലുകൾ,കൃഷി,ജലം എന്നിവ സംരക്ഷിക്കുന്നതിനൊപ്പം ജലശുദ്ധീകരത്തിനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. പദ്ധതി പൂർത്തിയാകുമ്പോഴേക്കും ടൂറിസവുമായി യോജിപ്പിക്കുന്നതും വിഴിഞ്ഞം തുറമുഖത്തേക്കുള്ള ജലവിതരണപദ്ധതി തുടങ്ങുന്നതും ആലോചനയിലുണ്ട്.
1.22 ചതുരശ്ര കിലോമീറ്റർ പ്രദേശത്തുനിന്ന് 15 ലക്ഷം ക്യൂബിക് മീറ്റർ ചെളിയും എക്കലും നീക്കംചെയ്യുന്ന ഒന്നാംഘട്ടമാണ് ആരംഭിച്ചിരിക്കുന്നത്. 0.51 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഹൈഡ്രോഗ്രാഫിക് സർവേ നടത്തി.7 ലക്ഷം ക്യൂബിക് മീറ്റർ ചെളിയും മണ്ണും നീക്കാൻ ആരംഭിച്ചു. ഇവ നിക്ഷേപിക്കാൻ സ്ഥലമില്ലാത്തതാണ് ഇപ്പോഴുള്ള പ്രശ്നം.
നിലവിൽ കാർഷിക കോളേജിന്റെ സ്ഥലത്താണ് താത്കാലികമായി നിക്ഷേപം നടത്തുന്നത്. ചെളിയും മണ്ണും നീക്കുന്നതിനുള്ള ലേലനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ശിവോദയം ബണ്ട് റോഡിന്റെ ഇരുവശങ്ങളിലും കരിങ്കൽ സംരക്ഷണഭിത്തി നിർമ്മാണനടപടികൾ പുരോഗമിക്കുന്നുണ്ട്. കായലിൽ നിറഞ്ഞുകിടന്ന പോളയും പുല്ലും മുഴുവനും നീക്കംചെയ്ത് കായലിലെ ഒഴുക്കും ശരിയാക്കിയിട്ടുണ്ട്.
അതിർത്തി നിർണയിക്കണം
കായലിന്റെ അതിർത്തി നിർണയിക്കാനുള്ള നടപടികളാണ് ഇനിയുള്ളത്. കായലിനോടു ചേർന്ന് കിടക്കുന്നതും കായലിൽ ഉൾപ്പെട്ടു കിടക്കുന്നതുമായ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ചിലർ കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. ഈ ഭൂമികൂടി വിട്ടുകിട്ടിയാലേ അതിർത്തി നിർണിയിച്ച് പ്രവൃത്തികൾ വേഗത്തിലാക്കാൻ സാധിക്കൂവെന്നും അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |