
അമ്പലപ്പുഴ: എരുമേലി പേട്ടതുള്ളി ശബരീശ ദർശനത്തിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു. ഈമാസം പതിനൊന്നിനാണ് പേട്ടതുള്ളൽ. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രഭാതശീവേലിക്ക് ശേഷം പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള തങ്കത്തിടമ്പ് ക്ഷേത്രം മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരി കിഴക്കേ ഗോപുര നടയിൽ പൂജിച്ച് സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളക്ക് കൈമാറി. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ രഥത്തിലേക്ക് തിടമ്പ് എഴുന്നള്ളിച്ചു. പിന്നാലെ ഘോഷയാത്രയോടെ 10 ദിവസത്തെ തീർത്ഥാടനത്തിന് തുടക്കമായി. ഈ സമയം കൃഷ്ണപ്പരുന്ത് മാനത്ത് വട്ടമിട്ടു പറന്നു.
49 ദിവസം അമ്പലപ്പുഴ ക്ഷേത്രത്തിൽ മൂന്നു നേരം അന്നദാനവും 19 ആഴി പൂജകളും നടത്തിയ ശേഷമാണ് തീർത്ഥാടനം തുടങ്ങിയത്. 40 മാളികപ്പുറങ്ങളടക്കം 250 പേരാണ് സംഘത്തിലുള്ളത്. നൂറിലധികം സ്ഥലങ്ങളിൽ സംഘത്തിന് സ്വീകരണം നൽകും.
അമ്പലപ്പുഴ സംഘത്തിന്റെ ഇരുമുടിക്കെട്ടിലെ നെയ്‌ത്തേങ്ങയിലുള്ള നെയ്യ് മകരവിളക്ക് ദിവസം രാവിലെ ദേവന് അഭിഷേകം ചെയ്യും.
15ന് രാത്രി സംഘം മലയിറങ്ങും. സംഘം ഭാരവാഹികളായ ആർ. ഗോപകുമാർ, കെ. ചന്ദ്രകുമാർ, ജി. ബിജു, ജിതിൻ രാജ്, വിജയ് മോഹൻ, രഥയാത്രാ ചെയർമാൻ പി. വേണുഗോപാൽ എന്നിവരാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |