
മാനന്തവാടി: വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ പിഴവ് പരാതിയിൽ അന്വേഷണത്തിന് നിർദേശം നൽകി ഡിഎംഒ. പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്നു രണ്ടര മാസത്തിനുശേഷം തുണിക്കഷണം തനിയെ പുറത്തുവന്ന സംഭവത്തിലാണ് പരാതി നൽകിയത്. രക്തസ്രാവം തടയാൻ വച്ച തുണിയാണിതെന്ന് കരുതുന്നു. ചികിത്സിച്ച ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയത്. പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞ ഒക്ടോബർ 20ന് പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാനന്തവാടി പാണ്ടിക്കടവ് പാറവിളയിൽ വീട്ടിൽ ദേവി (21) രാത്രി പത്തോടെ കുഞ്ഞിനു ജന്മം നൽകി. സുഖ പ്രസവമായതിനാൽ 23ന് ഡിസ്ചാർജ് ചെയ്തു. ഇതിനുശേഷം അസഹ്യമായ വേദനയും ദുർഗന്ധവും കാരണം ആശുപത്രിയിലെത്തി രണ്ടുതവണ ഡോക്ടറെ കണ്ടിരുന്നു. കുഴപ്പമില്ലെന്ന് പറഞ്ഞു മടക്കി അയച്ചു.
കഴിഞ്ഞ 29നാണ് തുണിക്കഷണം തനിയെ പുറത്തേക്കു വന്നത്. രണ്ടുതവണ വേദനയുമായി പോയപ്പോഴും സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധന നടത്താൻ ഡോക്ടർ തയ്യാറായില്ലെന്ന് ദേവി പറഞ്ഞു. തുണിക്കഷണം പുറത്തുവന്ന ശേഷമാണ് സ്‌കാനിംഗ് നടത്തിയത്. ഇത് ആദ്യം ചെയ്തിരുന്നെങ്കിൽ അസഹ്യമായ വേദന അനുഭവിക്കേണ്ടി വരുമായിരുന്നില്ലെന്ന് ദേവി പറഞ്ഞു. ചികിത്സാ പിഴവ് ആരോപിച്ച് സ്ത്രീരോഗവിഭാഗം ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി ഒ.ആർ.കേളുവിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |