
ആലപ്പുഴ: സംസ്ഥാനത്ത് കൂടുതലിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ആലപ്പുഴ ജില്ലാഭരണകൂടം. അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രഭവ കേന്ദ്രത്തിൽ നിന്ന് പത്ത് കിലോമീറ്റർ ചുറ്റളവിൽ കാട, കോഴി, താറാവ് എന്നിവയുടെ മുട്ട, മാംസം തുടങ്ങിയവയുടെ വിപണനത്തിന് നിയന്ത്രണം വരുത്തിയിട്ടുണ്ട്.
ഹരിപ്പാട്, മാവേലിക്കര മുൻസിപ്പാലിറ്റികളിലും 33 തദ്ദേശ സ്ഥാപനങ്ങളിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടുത്തിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടന്നതിനുശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്നാണ് അധികൃതർ നൽകുന്ന വിവരം. പക്ഷിപ്പനി സ്ഥിരീകരിച്ചയിടങ്ങളിൽ ഇന്നുമുതൽ കോഴികളെ കൊല്ലുന്ന നടപടി ആരംഭിക്കും. 13,000ൽ അധികം കോഴികളെയാണ് ഇന്നും നാളെയുമായി കൊല്ലുക.
കൂടുതലിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുപോലും ഇറച്ചിക്കോഴിയുടെ വിലയിൽ വൻവർദ്ധനവാണുണ്ടായ്. ആവശ്യത്തിനനുസരിച്ച് ഉത്പാദനമില്ലാത്തതാണ് വില വർദ്ധിക്കാൻ കാരണം. കിലോയ്ക്ക് 175 രൂപയാണ് ലൈവ് കോഴിയുടെ വില. ഇറച്ചിക്ക് 250- 300 (പ്രാദേശിക അടിസ്ഥാനത്തിൽ മാറ്റം വരും) രൂപ വരെ വിലയുണ്ട്. ദേശീയാടിസ്ഥാനത്തിൽ കേരളത്തിലാണ് കോഴിവില ഏറ്റവും കുറവ്. കേരളത്തിലേക്ക് കോഴി എത്തിക്കുന്നത് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ്. ഈ സംസ്ഥാനങ്ങളിൽ കേരളത്തിലേതിനേക്കാൾ കോഴിക്ക് വില ലഭിക്കുമെന്നതിനാൽ കച്ചവടക്കാർ കേരളത്തിലേക്ക് കോഴി കയറ്റി അയയ്ക്കാൻ വിമുഖത കാട്ടുന്നുണ്ട്. ക്രിസ്മസ്- പുതുവത്സര ആഘോഷ സമയത്ത് ആലപ്പുഴയിൽ വിറ്റത് 1.4 ലക്ഷം കിലോ ചിക്കനാണ്. മുൻ വർഷങ്ങളിൽ 80000-ഒരു ലക്ഷം വരെ കിലോയാണ് വിറ്റിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |