
തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ തന്ത്രി കണ്‌ഠരര് രാജീവരരെ ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്‌തിരുന്നു. വളരെ രഹസ്യമായാണ് തന്ത്രിയെ ചോദ്യംചെയ്യലിനായി അന്വേഷണ സംഘം എത്തിച്ചത്. അറസ്റ്റിന് ശേഷം തന്ത്രിയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചിരിക്കുകയാണ്.
അറസ്റ്റിലായെങ്കിലും ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് കണ്‌ഠരര് രാജിവരരെ മാറ്റുന്നത് അത്ര എളുപ്പമല്ലെന്നാണ് വിവരം. രാജീവരരുടേത് ഊരാണ്മ തന്ത്രിസ്ഥാനമാണ്. തന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടവർ ദേവന്റെ പിതൃസ്ഥാനത്തായതിനാൽ പ്രതിഷ്‌ഠയുടെ ക്രിയാപരമായ കാര്യങ്ങളും പ്രാണസന്നിവേശവും നടത്തേണ്ടയാളാണ്. അതിനാൽ പെട്ടെന്ന് മാറാൻ കഴിയില്ല. ക്ഷേത്രനിർമ്മാണ ശേഷം അഷ്‌ടമംഗല ദേവപ്രശ്‌നം വച്ച് ദേവഹിതം അറിഞ്ഞാണ് തന്ത്രിയെ നിശ്ചയിക്കുന്നത്. ദേവന്‌മുന്നിൽ സത്യം ചെയ്‌താണ് തന്ത്രി സ്ഥാനമേൽക്കുക. ഇതിനുശേഷം പരമ്പരാഗതമായി ഈ സ്ഥാനം കൈയാളുകയാണ് പതിവ്. തന്ത്രി സ്ഥാനത്തുനിന്ന് സ്വയം മാറാൻ തയ്യാറാകുകയോ, വംശം അന്യം നിന്നുപോകുകയോ ചെയ്‌താലേ സ്ഥാനം മാറുകയുള്ളൂ. തന്ത്രി മാറുന്നതിന് മുൻപ് ക്ഷേത്രത്തിന്റെ മറ്റ് ഊരാണ്മക്കാർ, മതാചാര്യർ എന്നിങ്ങനെ നിരവധിപേരുമായി ചർച്ചചെയ്യേണ്ടതുമുണ്ട്.
2006ൽ തന്ത്രികേസിൽ ഉൾപ്പെട്ട കണ്‌ഠരര് മോഹനരര് പിന്നീട് ശബരിമല തന്ത്രിയായി തിരികെയെത്തിയില്ല. കോടതി മോഹനരരെ കുറ്റമുക്തനാക്കിയെങ്കിലും ദേവസ്വം ബോർഡ് 2009ൽ പ്രധാന തന്ത്രി കണ്‌ഠരര് മഹേശ്വരരോടൊപ്പം പരികർമ്മിയായി ശബരിമലയിൽ പൂജചെയ്യാനും മോഹനർക്ക് അനുമതി നൽകിയില്ല. നിലവിൽ ശബരിമലയിൽ തന്ത്രിയറിയാതെ സ്വർണക്കൊള്ള നടക്കില്ല എന്നാണ് എസ്ഐടി കണ്ടെത്തിയത്. ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ശബരിമലയിലേക്ക് വാതിൽ തുറന്നുകൊടുത്തത് രാജീവരര് ആയതിനാൽ ഇനി അദ്ദേഹത്തിന് സ്ഥാനനഷ്‌ടമുണ്ടാകുമോ എന്നത് വരുംദിവസങ്ങളിൽ അറിയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |