
കണ്ണൂർ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എട്ടുമാസം പിന്നിട്ടിട്ടും എൽ.പി സ്കൂൾ അസിസ്റ്റന്റ് റാങ്ക് പട്ടികയിൽ നിന്നും നിയമനം നടന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ.മെയിൻ ലിസ്റ്റിൽ 199 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 203 പേർ ഉൾപ്പെടെ 402 ഉദ്യോഗാർത്ഥികളാണ് കണ്ണൂരിലെ പട്ടികയിലുള്ളത്. ഇതിൽ ഒരാളെ പോലും ഇതുവരെ നിയമിച്ചില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ മേയ് 31നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ലിസ്റ്റിലുള്ള ആറ് പേർക്ക് അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്.എന്നാൽ അഡ്വൈസ് ലഭിച്ചവർക്ക് പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമടക്കം പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പറഞ്ഞു.
മൂന്നു വർഷം കാലാവധിയുള്ള ലിസ്റ്റിന്റെ ആദ്യവർഷം കഴിയാറായ അവസ്ഥയിൽ ഇനിയും നിയമനം നടത്താത്തത് സർക്കാരിന്റെ ഗുരുതരമായ അനാസ്ഥയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ഡിവിഷൻ ഫാൾ നേരിടുന്ന അദ്ധ്യാപകരെ ഒഴിഞ്ഞുകിടക്കുന്ന എച്ച്.ടി.വി വേക്കൻസിയിലേക്ക് പുനർവിന്യസിച്ച് റിട്ടയർമെന്റ് ഒഴിവുകളിൽ നിയമനങ്ങൾ നടത്തണമെന്നാണ് എൽ.പി സ്കൂൾ അസിസ്റ്റന്റ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ പ്രധാന ആവശ്യം.
അവർ ആവശ്യപ്പെടുന്നു
ജനന നിരക്ക് കുറയുന്ന സാഹചര്യത്തിൽ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:25 ആക്കണം
ഒരു പഞ്ചായത്തിൽ ഒരു ഗവൺമെന്റ് പ്രൈമറി സ്‌കൂൾ എന്ന നിലയിൽ ക്രമീകരിക്കണം
പ്രതിഷേധ വഴിയിൽ ഉദ്യോഗാർത്ഥികൾ
നിലവിലുള്ള ഒഴിവുകളുടെ കണക്ക് വ്യക്തമാക്കണമെന്നും സ്‌കൂളുകളിൽ ഡിവിഷൻ ഫാൾ കുറയ്ക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കടക്കം നിവേദനം നൽകിയതായി ഉദ്യോഗാർത്ഥികൾ പറഞ്ഞു.നടപടിയെടുക്കാത്ത സാഹചര്യത്തിൽ സമരമുൾപ്പെടെയുള്ള പ്രതിഷേധവുമായി മുന്നോട്ട് നീങ്ങാനാണ് ജില്ലയിലെ എൽ.പി സ്കൂൾ അസിസ്റ്റന്റ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |