
ഒട്ടാവ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ, കറൻസി കൊള്ളയിൽ ഒരാൾ കൂടി അറസ്റ്റിൽ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ദുബായിൽ നിന്നുള്ള വിമാനത്തിൽ എത്തിയ അർസലൻ ചൗധരി (43) എന്നയാളാണ് അറസ്റ്റിലായത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടവരെ പിടികൂടുന്നതിനായി ആരംഭിച്ച പ്രൊജക്‌ട് 24കെ എന്ന അന്വേഷണത്തിലൂടെയാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്‌തത്.
ഏപ്രിൽ 17 നാണ് പിയേർസൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഈ വലിയ സ്വർണക്കൊള്ള നടന്നത്. സ്വിറ്റ്‌സർലന്റിലെ സൂറിച്ചിൽ നിന്ന് ടൊറാന്റോ എയർ കാനഡ വിമാനത്തിൽ കൊണ്ടുവന്ന കണ്ടെയ്‌നർ കാർഗോയാണ് കൊള്ളയടിച്ചത്. നാനൂറ് കിലോ സ്വർമവും 25 ലക്ഷം കനേഡിയൻ ഡോളറുമാണ് (15 കോടി) കവർന്നത്. വ്യാജരേഖകൾ ഹാജരാക്കിയാണ് കവർച്ച
നടത്തിയത്.
400 കിലോഗ്രാം വരുന്ന 6600 സ്വർണ ബാറുകളും 2.5 ഡോളർ വിലമതിക്കുന്ന വിദേശ കറൻസിയും അടങ്ങിയ കണ്ടെയ്‌നർ വിമാനത്താവളത്തിലെ സ്‌റ്റോറിലേക്ക് വേണ്ട സുരക്ഷാ നടപടികളോടെ മാറ്റിയിരുന്നെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. എയർ കാനഡയുടെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു കവർച്ച. ഏറെക്കാലമായി വിമാനത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ജീവനക്കാരുടെ സഹായം കാർഗോ കൊള്ളയടി എളുപ്പത്തിലാക്കി.
കഴിഞ്ഞ ഏപ്രിലിൽ ആർച്ചിറ്റ് ഗ്രോവർ (36) എന്ന ഇന്ത്യക്കാരനെ ടൊറാൻഡോ വിമാനത്താവളത്തിൽ നിന്ന് പീൽ റീജ്യണൽ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. പ്രതിപ്പട്ടകയിൽ ഉൾപ്പെട്ട മുൻ എയർ കാനഡ ജീവനക്കാരിയായ 33 കാരിയായ സിമ്രാൻ പ്രീത് പനേസർ നിലവിൽ ഇന്ത്യയിലുണ്ടെന്നാണ് വിവരം.
ഇന്ത്യൻ വംശജരായ പരംപാൽ സിദ്ധു, അമിത് ജലോട്ട എന്നിവരെയും അമോദ് ചൗധരി, അലി റാസ, പ്രശാന്ത് പരമാലിങ്കം, കിംഗ്-മക്ലീൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. മറ്റു പ്രതികളുടെ പേരിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. തോക്ക് കടത്ത് കുറ്റത്തിന് കിംഗ്-മക്ലീൻ നിലവിൽ അമേരിക്കയിൽ തടവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |