
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ യുവാവിനെയും സ്ത്രീയെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി കല്ലാർഭാഗം സ്വദേശി ഷേർളി മാത്യു (45), കോട്ടയം ആലുംമൂട് സ്വദേശി ജോബ് എന്നിവരെയാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്തെ വാടകവീട്ടിലായിരുന്നു സംഭവം. ഈ വീട്ടിൽ ഷേർളി ഒറ്റയ്ക്കായിരുന്നു താമസം.
ഷേർളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ് മാസങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചതോടെയാണ് ഷേർളി വീട്ടിൽ താമസിക്കാനായി എത്തിയത്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്താറുള്ളൂവെന്നുമാണ് വിവരം. ജോബും ഷേർളിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഷേർളിയെ വീടിനുള്ളിൽ കഴുത്തറുത്ത നിലയിലും, ജോബിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഷേർളിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർളിയുടെ മൃതദേഹം. ജോബ് ഇതേമുറിയിൽ തന്നെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |