മംഗല ഡാം: മലയോര മേഖലയിലെ റബ്ബർ തോട്ടങ്ങളിൽ വെച്ചു പിടിപ്പിച്ച തോട്ടപ്പയർ വിളവെടുപ്പിന് പാകമാകുന്നു. തോട്ടങ്ങളിൽ കള നിയന്ത്രണത്തിനും പച്ചിലവളത്തിനും ഈർപ്പം നിലനിറുത്താനുമായാണ് തോട്ടപ്പയർ കൃഷി ചെയ്യുന്നത്. ഡിസംബറിലെയും ജനുവരിയിലെയും മഞ്ഞ് വീഴ്ചയോടെ തോട്ടപ്പയർ പൂത്തു തുടങ്ങി. സ്ഥിരമായി തോട്ടപ്പയർ വിത്ത് സംഭരിക്കുന്നവർ തോട്ടങ്ങളിൽ ചാഴി തുടങ്ങിയ കീടങ്ങളുടെ ആക്രമണം ഒഴിവാക്കുന്നതിനും കൂടുതൽ പൂക്കളും കായ്കളും ഉണ്ടാകുന്നതിനുമുള്ള മരുന്നും തളിച്ചു തുടങ്ങി. റബ്ബർ തോട്ടം ഉടമകൾക്ക് ചെറിയ സംഖ്യ പാട്ടമായി നൽകിയാണ് തോട്ടപ്പയർ വ്യാപാരികൾ പയർ സംഭരിക്കുന്നത്. പുതുതായി റബ്ബർ നട്ട തോട്ടങ്ങളിൽ വിത്ത് കൊണ്ടുപോയി പയർ പിടിപ്പിച്ച് കൊടുക്കുന്ന രീതിയും ഉണ്ട്. വർഷത്തിൽ ചെറിയ സംഖ്യ തോട്ടം ഉടമകൾക്കും നൽകുന്നതിനാൽ തോട്ടത്തിൽ കാടുകൾ വളരുന്നത് ഒഴിവായി കിട്ടും എന്ന് മെച്ചവും കർഷകർക്കുണ്ട്. പയർ നട്ടുവളർത്തുന്നത് കൊണ്ട് തോട്ടം ഉടമകൾക്ക് നൈട്രജൻ വളവും പാഴ്‌ച്ചെടികൾ വളർന്നു കയറുന്നത് ഒഴിവാകുകയും തോട്ടം മുഴുവൻ ഈർപ്പം നിലനിൽക്കുകയും ചെയ്യും. തോട്ടപ്പയർ കൃഷിയിടങ്ങളിൽ നിന്ന് പറിച്ച് ഉണക്കി സംഭരിക്കുന്ന കരിമ്പാറ പറയമ്പളം സ്വദേശി കെ.പി.ചെന്താമരാക്ഷൻ പാട്ടത്തിന് എടുത്ത തോട്ടങ്ങളിൽ കീടനാശിനിയും പൂവിടുന്നതിനുള്ള ഹോർമോണും തളിച്ചു തുടങ്ങി. ചെറുപയർ, ഉഴുന്ന് എന്നിവയുടെ വലുപ്പത്തിലുള്ള പയർ മൂപ്പത്തുമ്പോൾ പറിച്ചെടുക്കുക എന്നത് വലിയ അധ്വാനമുള്ള ജോലിയാണെന്ന് കർഷകർ പറയുന്നു. മൂപ്പത്തിയ കായകൾ സമയത്തിന് പറിച്ചെടുത്തില്ലെങ്കിൽ പൊട്ടിത്തെറിച്ച് പയർ നഷ്ടപ്പെടും. കായകൾ പറിച്ച് സിമന്റ് തറയിലോ പ്ലാസ്റ്റിക് ഷീറ്റുകളിലോ ഇട്ടുണക്കി പൊളിച്ചടുത്താണ് വിത്ത് സംഭരിക്കുന്നത്. ഈ വർഷം റബർ തോട്ടങ്ങളിൽ അകാലിക ഇലകൊഴിച്ചിൽ ഉണ്ടായതോടെ കൂടുതൽ സൂര്യപ്രകാശം ലഭിച്ചതോടെ നല്ല രീതിയിൽ പയർ വളർന്ന് പൂവിട്ടിട്ടുണ്ടെന്നും ചെന്താമരാക്ഷൻ പറഞ്ഞു. റബ്ബർ തോട്ടങ്ങളിൽ രണ്ടുതരം തോട്ടപ്പയറുകളാണ് ഇടവിളയായി കൃഷി ചെയ്യാറുള്ളത്. പ്യുറേറിയ എന്ന ഇനമാണ് കേരളത്തിൽ പൂത്ത് കായ പിടിക്കാറുള്ളത്. മഞ്ഞപ്പയർ എന്ന പേരിലും ഈ ഇനം അറിയപ്പെടുന്നു. ഉണങ്ങിയ വിത്തിന് കിലോയ്ക്ക് 400 മുതൽ 500 വരെ വിലയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പ്രധാനമായും തൃശ്ശൂർ കേന്ദ്രീകരിച്ചാണ് വിപണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |