
തുറവൂർ : തീരദേശ റെയിൽ പാതയിൽ തുറവൂരിൽ മേൽപ്പാലം നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ട്രെയിൻ കടന്നുപോകുന്നതും കാത്ത് തുറവൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ലെവൽ ക്രോസിൽ വാഹനങ്ങൾ ദീർഘനേരം കാത്തുകിടക്കേണ്ട അവസ്ഥയാണ്. ഇതുകാരണം വാഹനയാത്രക്കാർക്കും തിരുമല ഭാഗത്തെ താമസക്കാർക്കും വലിയ ദുരിതമാണ് നേരിടേണ്ടിവരുന്നത്. ചേർത്തലയിൽ നിന്ന് എറണാകുളം, കലവൂർ, കുമ്പളങ്ങി എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സ്വകാര്യ ബസുകളും തുറവൂർ–കുമ്പളങ്ങി റോഡിലൂടെ വേണം കടന്നുപോകാൻ. ഈ ഭാഗത്ത് തുറവൂരിലും എഴുപുന്നയിലുമായി രണ്ട് ലെവൽ ക്രോസുകളാണുള്ളത്.
എഴുപുന്നയിൽ മേൽപ്പാലത്തിനായി നടപടികൾ ആരംഭിച്ചെങ്കിലും തുറവൂരിലെ ആവശ്യം ഇപ്പോഴും അവഗണിക്കപ്പെട്ട നിലയിലാണ്.
റെയിൽപാത ഇരട്ടിപ്പിക്കൽ ഉൾപ്പെടെയുള്ള നവീകരണ ജോലികൾക്കായി കഴിഞ്ഞ നവംബറിൽ 10 ദിവസം വരെ റെയിൽവേ അടച്ചിരുന്നു. ഈ സമയത്ത് അത്യാസന്നതയിലുള്ള രോഗികളെ ആശുപത്രിലെത്തി ക്കുന്നതിൽ പോലും വലിയ താമസമാണ് ഉണ്ടായത്. സ്കൂൾ വാഹനങ്ങളും
ക്യുവിൽ അകപ്പെടുന്നതോടെ കുട്ടികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഗേറ്റ് അടയ്ക്കുന്നതോടെ യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയുമുണ്ട്.ലെവൽ ക്രോസിലെ റോഡ് യാത്രയോഗ്യമല്ലാത്ത നിലയിലാണ്.റോഡ് യാത്രയ്ക്കായി റെയിൽവേയുടെ സമയം നോക്കേണ്ട ഗതികേടാണ് നാട്ടുകാർ.
ആംബുലൻസ് പോലും
കാത്തുകിടക്കണം
തീരദേശപാതയിലൂടെ 40 ഓളം ട്രെയിനുകളാണ് ദിവസേന കടന്നുപോകുന്നത്. ഏറെ വാഹനത്തിരക്കുള്ള കുമ്പളങ്ങി റോഡിനെ മുറിച്ചാണ് റെയിൽപാതയുള്ളത്. തിരുമല ഭാഗം, ചാവടി, നാലുകുളങ്ങര, പറയക്കാട്, വല്യത്തോട്, കരുമാഞ്ചേരി, പി.എസ് കവല, പാറായി കവല, ശ്രീനാരായണപുരം തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.അതുകൊണ്ടുതന്നെ,
ഓരോ തവണയും റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ കിലോമീറ്ററുകളോളം വാഹനനിരകൾ രൂപപ്പെടും. രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് പോലും കാത്തുകിടക്കേണ്ടിവരുന്നത് ഗുരുതരമായ സാഹചര്യമാണ്. ഇത് രോഗികളുടെ ജീവന് തന്നെ ഭീഷണിയായിട്ടുണ്ട്.
റെയിൽപാതയ്ക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളിലെ താമസക്കാരുടെ യാത്ര അത്യന്തം ദുരിതപൂർണമാണ്. തുറവൂരിൽ ഒരു മേൽപ്പാലം നിർമ്മിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി തയ്യാറാകണം
- പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |